മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് വിദ്വേഷ പ്രസംഗം; ബജ്‌റംഗ് മുനി ദാസ് അറസ്റ്റില്‍

മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് വിദ്വേഷ പ്രസംഗം നടത്തിയ ബജ്‌റംഗ് മുനി ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഖ്‌നൗവിന് 100 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഖൈരാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദസിന്‍ ആശ്രമത്തിന്റെ തലവനാണ് ബജ്‌റംഗ് മുനി ദാസ്.

മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഭീഷണി മുഴക്കുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ രണ്ടിനാണ് പുറത്തായത്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുകയും ചെയ്തിരുന്നു. ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മുനി ദാസിനെ അറസ്റ്റ് ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. വിദ്വേഷ പ്രസംഗം നടത്തി 11 ദിവസത്തിന് ശേഷമാണ് അറസ്റ്റ്.

വിദ്വേഷ പ്രസംഗം, അപകീര്‍ത്തികരമായ പരാമര്‍ശം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കേസെടുത്തതിന് ശേഷം പരാമര്‍ശത്തില്‍ മുനി ദാസ് മാപ്പ് പറയുന്ന വീഡിയോയും പ്രചരിച്ചു. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചെന്നും നിരുപാധികം മാപ്പ് പറയുകയാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top