Section

malabari-logo-mobile

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഇനി മുതല്‍ സോണ്‍ തിരിച്ച് ചികിത്സ

HIGHLIGHTS : Thiruvananthapuram Medical College Emergency Department

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തില്‍ ഇനി മുതല്‍ മൂന്നു സോണുകളായി തിരിച്ചാവും ചികിത്സ ലഭ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയാണ് സോണ്‍ തിരിക്കുക. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചുവന്ന സോണിലും ഗുരുതരാവസ്ഥയിലുള്ളവരെ മഞ്ഞ സോണിലും അല്ലാതെയുള്ളവരെ ഗ്രീന്‍ സോണിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കും. ചുവപ്പ്, പച്ച സോണുകളില്‍ 12 വീതവും മഞ്ഞ സോണില്‍ 62 ഉം രോഗികളെ ഒരേ സമയം ചികിത്സിക്കാനുള്ള സംവിധാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ട്രോമ കെയര്‍, എമര്‍ജന്‍സി മെഡിക്കല്‍ വിഭാഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 33 കോടി രൂപ ചെലവഴിച്ചാണ് പുതിയ സൗകര്യം ഒരുക്കിയത്.

അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് തീവ്രത അനുസരിച്ച് ചികിത്സ ഉറപ്പാക്കാനാവും. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഇ. എന്‍. ടി വിഭാഗങ്ങള്‍ ആധുനിക സംവിധാനങ്ങളോടെ ഏകോപനത്തോടെ പ്രവര്‍ത്തിക്കും. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിലവിലെ എമര്‍ജന്‍സി മെഡിസിന്‍ മാനദണ്ഡം അനുസരിച്ചാണ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ ലെവല്‍ രണ്ട് സംവിധാനങ്ങളുള്ള ട്രോമ കെയറാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ട്രോമ കെയറിനൊപ്പം ഹൃദ്രോഗം, പക്ഷാഘാതം, പൊള്ളല്‍ വിഭാഗങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തോടു ചേര്‍ന്ന് എം. ആര്‍. ഐ, ഡിജിറ്റല്‍ എക്സ്റെ, സിടി സ്‌കാന്‍, അള്‍ട്രാ സൗണ്ട് സ്‌കാന്‍, ഇ. സി. ജി തുടങ്ങിയ സൗകര്യങ്ങളുണ്ട്. നഴ്സിംഗ് സ്റ്റേഷന്‍, ഫാര്‍മസി, ലാബ് എന്നിവയും ഇവിടെയുണ്ട്.
ഓക്സിജന്‍ സപ്പോര്‍ട്ടോടെയുള്ള 120 കിടക്കകളുണ്ട്. അടിയന്തരശസ്ത്രക്രിയയ്ക്കായി അഞ്ച് ഓപ്പറേഷന്‍ തിയേറ്ററുകളാണുള്ളത്. പത്ത് കിടക്കകളുള്ള ട്രാന്‍സിറ്റ് ഐ. സി. യു, എട്ട് കിടക്കകളോടെ കാഷ്വാലിറ്റി ഐ. സി. യു, 21 വെന്റിലേറ്ററുകള്‍, മൊബൈല്‍ കിടക്കകള്‍, മള്‍ട്ടി പരാമീറ്റര്‍ മോണിറ്റര്‍ എന്നിവയുമുണ്ട്. 106 പുതിയ തസ്തികകളാണ് ഇവിടെ സൃഷ്ടിച്ചത്. ഡോക്ടര്‍മാര്‍ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെയുള്ളവര്‍ക്ക് ജീവന്‍ രക്ഷാ പരിശീലനവും നല്‍കി. രോഗികളുടെ മനസിന് ആശ്വാസം ലഭിക്കുന്ന വിധത്തിലാണ് അത്യാഹിത വിഭാഗം രൂപപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

മെഡിക്കല്‍ കോളേജിലെ സ്ട്രോക് സെന്ററിന്റെ സമഗ്ര വികസനത്തിന് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആധുനിക സംവിധാനങ്ങളോടെ സ്ട്രോക് കാത്ത്ലാബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗത്തിന് മുന്നിലെ ലാന്‍ഡ് സ്‌കേപ്പിംഗും ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെയാണ് ഒരുക്കിയത്. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി. കെ. പ്രശാന്ത് എം. എല്‍. എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു എന്നിവര്‍ സംബന്ധിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!