മണ്‍ട്രോത്തുരുത്തിലെ കാലാവസ്ഥ അനുരൂപ കൃഷിയുടെ ഉദ്ഘാടനവും കുട്ടനാട് കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപനവും നടന്നു

തിരുവനന്തപുരം: മണ്‍ട്രോത്തുരുത്തിലെ കാലാവസ്ഥ അനുരൂപ കൃഷി മാതൃകാ പദ്ധതിയുടെ ഉദ്ഘാടനവും കുട്ടനാട് കാര്‍ഷിക കലണ്ടറിന്റെ ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാര്‍ഷിക കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന പദ്ധതികളാണ് ഇവയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കുട്ടനാട്ടില്‍ നിലവില്‍ നടക്കുന്ന അച്ചടക്കരഹിതമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കുക, തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ശാസ്ത്രീയമായി നിയന്ത്രിക്കുക, കുട്ടനാട്ടിലെ കാര്‍ഷിക തീവ്രത വര്‍ധിപ്പിക്കുക, മത്സ്യം, കക്ക എന്നിവയുടെ ഉത്പാദനം വര്‍ധിപ്പിക്കുക, പ്രദേശത്തിന്റെ സ്വാഭാവിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധം കൃഷിയും കൃഷി ക്രമീകരണങ്ങളും രൂപപ്പെടുത്തുക, ജലകളകളുടെ വ്യാപനം, കായലിന്റെ ജൈവവൈവിധ്യ ശോഷണം, മലിനീകരണം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിവയാണ് കാര്‍ഷിക കലണ്ടറിന്റെ ഉദ്ദേശലക്ഷ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക കലണ്ടര്‍ പ്രകാരം കായല്‍ നിലങ്ങളിലും ലോവര്‍ കുട്ടനാട്, ഉത്തരകുട്ടനാട് എന്നിവിടങ്ങളിലും പുഞ്ചകൃഷി വിത ഒക്ടോബര്‍ പകുതിക്ക് ആരംഭിച്ച് നവംബര്‍ ആദ്യവാരം അവസാനിക്കുന്ന വിധത്തിലും വിളവെടുപ്പ് ഫെബ്രുവരിയോടെ ആരംഭിച്ച് മാര്‍ച്ച് ആദ്യം അവസാനിക്കുന്ന തരത്തിലുമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അപ്പര്‍ കുട്ടനാട്ടിലെ പുഞ്ചകൃഷി ഡിസംബറില്‍ ആരംഭിച്ച് വിളവെടുപ്പ് മാര്‍ച്ച് പകുതി മുതല്‍ തുടങ്ങി ഏപ്രില്‍ പകുതിയോടെ അവസാനിപ്പിക്കാന്‍ കഴിയുന്ന തരത്തിലുമാണ് നിര്‍ദ്ദേശം.

മണ്‍ട്രോത്തുരുത്തിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങള്‍ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാലാവസ്ഥ അനുരൂപ കൃഷി ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരുജല നെല്‍കൃഷി, കൂട് മത്സ്യകൃഷി, കക്ക കൃഷി, താറാവ് വളര്‍ത്തല്‍ എന്നിവ ഉള്‍പ്പെടുത്തി സംയോജിത സുസ്ഥിര ഭൂവിനിയോഗ കാര്‍ഷിക മാതൃക നടപ്പാക്കും. പരിസ്ഥിതി സൗഹൃദതീരസംരക്ഷണം ഉറപ്പാക്കുകയും ഓരുജല വ്യാപനം തടയുകയും ചതുപ്പുകളുടെ അതിരുകളില്‍ കണ്ടല്‍ വേലി നിര്‍മിക്കുകയും ചെയ്യും. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

 

Share news
error: Content is protected !!
Scroll to Top