രാജ്യത്ത് കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയതിന്റെ ഒന്‍പതിരട്ടിയില്‍ ഏറെയെന്ന ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ യഥാര്‍ത്ഥ കൊവിഡ് മരണം 47 ലക്ഷമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഔദ്യോഗിക കണക്കില്‍ ഉള്ളതിന്റെ ഒന്‍പത് ഇരട്ടിയില്‍ കൂടുതലാണിത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ച് 2020 ജനുവരി മുതല്‍ 2021 ഡിസംബര്‍ വരെ 4,81,000 പേരാണ് മരിച്ചത്. ഇതുപ്രകാരം ലോകത്ത് കോവിഡ് മരണപ്പട്ടികയില്‍ മുന്നില്‍നില്‍ക്കുന്ന രാജ്യം ഇന്ത്യയാണ്. കൊവിഡ് കാലത്തെ ആകെ മരണങ്ങളെ അതിന് മുന്‍പുള്ള കാലത്തെ മരണ നിരക്കുമായി താരതമ്യം ചെയ്താണ് വിദഗ്ധ സംഘം പുതിയ കണക്ക് തയാറാക്കിയത്. ലോകത്തെ യഥാര്‍ത്ഥ കൊവിഡ് മരണസംഖ്യ ഒന്നരക്കോടി വരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടി വരുമിത്. ഇതുവരെ 54 ലക്ഷം മരണങ്ങള്‍ മാത്രമാണ് ലോക രാജ്യങ്ങളുടെ കണക്കിലുള്ളത്. മിക്ക രാജ്യങ്ങളിലും യഥാര്‍ത്ഥ മരണസംഖ്യ രേഖപ്പെടുത്തിയിട്ടില്ല.

രാജ്യങ്ങളില്‍ മികച്ച വിവര ശേഖരണ സംവിധാനം വേണമെന്നാണ് ഇത് തെളിയിക്കുന്നത്. മറ്റൊരു ആരോഗ്യ പ്രതിസന്ധി ഉണ്ടാകുമ്പോള്‍ നന്നായി തയാറെടുക്കണമെങ്കില്‍ യഥാര്‍ത്ഥ കോവിഡ് മരണ കണക്കുകള്‍ അംഗീകരിക്കപ്പെടണമെന്നും ലോകാരോഗ്യ സംഘടനയിലെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top