സൂര്യകാന്തി ഫെസ്റ്റിവലിനു തുടക്കമായി

തൃശ്ശൂര്‍:സാംസ്‌കാരിക നഗരിയില്‍ സൂര്യകാന്തി ഫെസ്റ്റിവലിനു തുടക്കമായി .
കേരള സംഗീത നാടക അക്കാദമിയുടെ റീജണല്‍ തിയറ്ററില്‍ വച്ച് നടന്നുകൊണ്ടിരിക്കുന്ന ഈ ഫെസ്റ്റിവല്‍ 2022 ഒക്ടോബര്‍ 20 നു തുടങ്ങി 22 നു വൈകീട്ടു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ അവസാനിക്കും .

ക്ലാസിക്കല്‍ കലകളുടെ പരിപോഷണത്തിനു വേണ്ടി കഴിഞ്ഞ 10 വര്‍ഷങ്ങളായി തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൂര്യകാന്തി സംഗീത നൃത്ത സഭയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. അവതരണങ്ങളുടെ പുതുമ കൊണ്ടും സംഘാടനത്തിന്റെ മികവു കൊണ്ടും തൃശ്ശൂരിലെ ഏറ്റവും വലിയ കലാ മാമാങ്കമായി മാറിയ സൂര്യകാന്തി ഫെസ്റ്റിവല്‍, ഒക്ള്‍ടോബര്‍ 20ന് വൈകുന്നേരം 5:30ന് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ വയലാ രാജേന്ദ്രന്‍,അനുപമ മോഹന്‍ , ഗീത പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു .ഡോ. മിനി പ്രമോദ് മേനോനും സംഘവും (കലന്ദിക സ്‌കൂള്‍ ഓഫ് ഡാന്‍സ്, കൊച്ചി) അവതരിപ്പിച്ച ‘വന്ദേവിനായകം’ മോഹിനിയാട്ട സംഘാവതരണം, സുരേന്ദ്രനാഥ്- ബിജിനാ സുരേന്ദ്രനാഥ് (നൃത്ത്യരാവലി കള്‍ച്ചറല്‍ അക്കാദമി, ഹൈദരാബാദ്) ദമ്പതികളുടെ കൂച്ചിപ്പുഡി രംഗാവതരണം തുടങ്ങിയവ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രകടനങ്ങള്‍ ആയിരുന്നു

. വരും ദിവസങ്ങളില്‍ മഞ്ജു വി നായരും സംഘവും അവതരിപ്പിക്കുന്ന പ്രമേയാധിഷ്ഠിത ഭരതനാട്യ സംഘാവിഷ്‌ക്കാരം ‘ഭൗമി’, ഡോ. സ്വാതിനാരായണന്റെ കൂച്ചിപ്പുഡി, സൂര്യകാന്തിയിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ഭരതനാട്യ-മോഹിനിയാട്ട അവതരണങ്ങള്‍, ഗുരു പത്മശ്രീ കലാമണ്ഡലം ഗോപി, പ്രൊഫ. ജോര്‍ജ്ജ് എസ് പോള്‍ എന്നിവര്‍ക്ക് സൂര്യകാന്തി പുരസ്‌ക്കാര സമര്‍പ്പണം, സാംസ്‌കാരിക സമ്മേളനം എന്നിവയൊക്കെയാണ് സൂര്യകാന്തി ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങിലെത്തുന്നത്.

ഈ വര്‍ഷത്തെ സൂര്യകാന്തി പുരസ്‌ക്കാരം കലാമണ്ഡലം ഗോപിയാശാനും ജോര്‍ജ്ജ് എസ് പോളിനുമാണ് .ഫെസ്റ്റിവലിന്റെ ഭാഗമായി സൂര്യകാന്തി കലാമണ്ഡലം ഗോപിയാശാനെയും ജോര്‍ജ്ജ് എസ് പോളിനെയും ആദരിക്കുന്നു . വിശ്വോത്തര കലയായ കഥകളിയുടെ വളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി കലാമണ്ഡലം ഗോപിയാശാനും
ഭാരതീയ ശാസ്ത്രീയ കലകളെയും കലാകാരന്മാരെയും ആസ്വാദക ലോകത്തിന് പരിചയപ്പെടുത്തി ഇംഗ്ലീഷ് പത്രമാധ്യമങ്ങളില്‍ സംഗീത നൃത്തമേഖലയ്ക്ക് ശക്തമായ ലേഖനപാരമ്പര്യം സൃഷ്ടിക്കാന്‍ ശക്തമായി പരിശ്രമിച്ച ജോര്‍ജ്ജ് എസ് പോളിനുമാണ് ഇപ്രാവശ്യത്തെ സൂര്യകാന്തി പുരസ്‌ക്കാരം. ഒക്ടോബര്‍ 22ന് വൈകുന്നേരം 5.00 മണിക്ക് സാംസ്‌കാരിക സമ്മേളനം ആരംഭിക്കുന്നു . ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ കലാമണ്ഡലം ഗോപി,
പ്രൊഫ. ജോര്‍ജ്ജ് എസ് പോള്‍, കൂച്ചിപ്പുഡി – യക്ഷഗാന ആചാര്യന്‍ ശ്രീ പസുമാര്‍ത്തി രത്തയ്യ ശര്‍മ്മ, വി. കലാധരന്‍, എം.ജെ.ശ്രീചിത്രന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്നു.സൂര്യകാന്തിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു ഭരതനാട്യം നര്‍ത്തകിമാരുടെ രംഗപ്രവേശം കൂടി ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തപ്പെടുന്നു . കലാക്ഷേത്ര രാഖി സതീഷിന്റെ കീഴില്‍ അഭ്യസനം പൂര്‍ത്തിയാക്കിയ ദുര്‍ഗ്ഗപ്രിയ എ.എസ്., അഞ്ജലി നിര്‍മ്മല്‍ പി, അപര്‍ണ്ണ മനേഷ്, നിഹാര ബാബു, അല്‍ക്ക രാജേഷ്, വരദ
നന്ദകിഷോര്‍, ആന്‍വില കരോള്‍ ബിജു എന്നിവരാണ് ഒക്ടോബര്‍ 22 ശനിയാഴ്ച്ച വൈകീട്ട് 6.30ന് രംഗപ്രവേശനം നടത്തുന്നത്.

 

 

Share news
error: Content is protected !!
Scroll to Top