ഇന്ധനവിലയില്‍ സംസ്ഥാനവും ഇളവ് നല്‍കും; മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഇന്ധനവിലയില്‍ സംസ്ഥാനവും ഇളവ് നല്‍കുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പെട്രോളിന് ആറര രൂപയോളവും ഡീസലിന് 12 രൂപയോളവും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പെട്രോളിനും ഡീസലിനും മേല്‍ ചെലുത്തിയിരുന്ന പ്രത്യേക എക്‌സൈസ് നികുതിയില്‍ ചെറിയ കുറവ് വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ഇന്ന് തയ്യാറായിട്ടുണ്ട്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് ഇതുവഴി കുറയുക. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും മേല്‍ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവണ്‍മെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തര്‍ദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണെന്ന് മന്ത്രി മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

അതേസമയം, ഇപ്പോള്‍ ഈ കുറവ് വരുത്തിയത് രാജ്യത്താകെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍ നിന്നും താല്‍ക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണെന്നും പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വര്‍ഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റുകള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും ഇക്കാലയളവില്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തുവെന്നും മന്ത്രി കുറിച്ചു.

യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണിത്. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റര്‍ ഡീസല്‍ നിന്നും പെട്രോളില്‍ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top