HIGHLIGHTS : The Ponnani Municipal Corporation 'caught' those who deposit garbage
പൊന്നാനി :ഇരുട്ടിന്റെ മറവിൽ പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി പൊന്നാനി നഗരസഭ. പൊന്നാനി കോടതിപടി ഐസ് പ്ലാന്റിന് സമീപമുള്ള ഹൈമാസ്റ്റ് ലൈറ്റിനു താഴെ സ്ഥിരം മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം നിറച്ച പ്ലാസ്റ്റിക്ക് കവറുമായെത്തിയ പൊന്നാനി സ്വദേശി ജമാലിനെ ഹെൽത്ത് സ്ക്വാഡ് പിടികൂടിയത്. ഇയാൾക്ക് പിഴയും ചുമത്തി.
സംസ്ഥാന സർക്കാരിന്റെ “എന്റെ നഗരം സുന്ദര നഗരം” പരിപാടിയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് നഗരസഭയിൽ രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിങ് ആരംഭിച്ചത്. രാത്രിയുടെ മറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനാണ് പൊലീസിൻ്റെ സഹായത്തോടെ പട്രോളിങ് നടത്തുന്നത്. നഗരത്തിലെ സ്ഥിരമായി മാലിന്യം നിഷേപിക്കുന്ന വിജനമായ ഇടങ്ങൾ, ബീച്ചുകൾ, ദേശീയപാതയോരങ്ങൾ, പാലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് രാത്രികാല പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നഗരസഭ.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പവിത്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ മുഹമ്മദ് ഹനീഫ, അജയൻ, ഷിജിൻ തുടങ്ങിയവർ പങ്കെടുത്തു.