പി.എഫ്.ഐ എന്ന് ചാപ്പകുത്തിയെന്ന സൈനീകന്റെ പരാതി വ്യാജമെന്ന് കണ്ടെത്തി പോലീസ്

കൊല്ലം: കടയ്ക്കലില്‍ സൈനികന്റെ ദേഹത്ത് പി.എഫ്.ഐ എന്ന് ചാപ്പ കുത്തിയെന്ന പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. കടയ്ക്കല്‍ തുടയന്നൂര്‍ ചാണപ്പാറ ബി എസ് ഭവനില്‍ ഷൈന്‍ കുമാര്‍ (35) ആണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. ഒരു സംഘം ആളുകള്‍ മര്‍ദിച്ചതായും പിഎഫ്‌ഐ (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) എന്ന് എഴുതിയെന്നുമാണ് ഇയാള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ഷൈന്‍ കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സുഹൃത്തില്‍ നിന്നും കടം വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ രാത്രി ബൈക്കില്‍ പോകുമ്പോള്‍ റോഡില്‍ വിജനമായ സ്ഥലത്ത് വെച്ച് ചിലര്‍ തന്നെ മര്‍ദിക്കുകയും ബ്ലേഡ് കൊണ്ടു ഷര്‍ട്ട് കീറി പുറത്ത് പിഎഫ്‌ഐ എന്ന് എഴുതിയെന്നുമാണ് ഇയാള്‍ പരാതി നല്‍കിയത്. എന്നാല്‍ സൈനികനായ ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നില്‍ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന സുഹൃത്ത് ജോഷിയുടെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

ഷൈന്‍ തന്നെക്കൊണ്ട് ടീഷര്‍ട്ട് ബ്ലെയ്ഡ് ഉപയോഗിച്ച് കീറിക്കുകയും പിഎഫ്‌ഐ എന്ന് എഴുതിക്കുകയുമായിരുന്നു എന്ന് ജോഷി മൊഴി നല്‍കി. ഇതിനായി ചിറയിന്‍കീഴില്‍ നിന്ന് പെയിന്റും ബ്രഷും വാങ്ങുകയായിരുന്നു. പെയിന്റും ബ്രഷും ജോഷിയുടെ വീട്ടില്‍ നിന്ന് പൊലീസിന് ലഭിച്ചു. മന്ത്രിമാരുടെ പി എ ആയി ജോലി കിട്ടുമോയെന്നും ഇയാള്‍ ചോദിച്ചിരുന്നതായും ജോഷി പൊലീസിന് മൊഴി നല്‍കി.

അവധി കഴിഞ്ഞ് ഷൈന്‍ മടങ്ങിപ്പോകുന്നിതിന്റെ തലേദിവസമാണ് സംഭവം നടന്നത്. ചോദ്യം ചെയ്യലില്‍ ഷൈന്‍കുമാര്‍ തന്റെ ആരോപണങ്ങളില്‍ ഉറച്ചുനിന്നെങ്കിലും സുഹൃത്ത് ജോഷി സത്യം തുറന്നുപറയുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top