രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത്; പ്രധാനമന്ത്രി വിളിച്ച അവലോകനയോഗം ആരംഭിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കോവിഡ് അവലോകനയോഗം ആരംഭിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യവും പ്രതിരോധത്തിനായുള്ള ക്രമീകരണങ്ങളും വിലയിരുത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും പങ്കെടുത്തു.

1,59,632 പേര്‍ക്കാണ് ഇന്നലെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ 5,90,611 ആയി ഉയര്‍ന്നു. ഇതില്‍ 3623 കേസുകളും ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പ്രതിദിന കേസുകളേക്കാള്‍ ഇരട്ടി മൂന്നാം തരംഗത്തിലുണ്ടാകുമെന്ന് കാണ്‍പൂര്‍ ഐഐടി പ്രൊഫസര്‍ മനിന്ദ്ര ആഗര്‍വാള്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ കണക്കുകള്‍ അനുസരിച്ച് മൂന്നാം തരംഗത്തിലെ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഉണ്ടാകാന്‍ പോകുന്നത് ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആകാം. ദില്ലിയിലും മുംബൈയിലും ഈ മാസം പകുതിയോടെ തന്നെ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നും അദ്ദേഹം പറഞ്ഞു

കൂടാതെ സംസ്ഥാനങ്ങളുടെ കോവിഡ് അവലോകന യോഗം നാളെ ചേരും. രാവിലെ 11 മണിക്കാണ് യോഗം ചേരുക. കൂടുതല്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരുന്നത് ചര്‍ച്ചയാകും. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പ്രാപ്തമായിരിക്കണമെന്നും ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top