കോവിഡ് രോഗികളുടെ എണ്ണം സുനാമിപോലെ കുതിച്ചുയരും; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ജനീവ: കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് സുനാമി ഉണ്ടാകുമെന്ന് ഡബ്ല്യുഎച്ചഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് കോവിഡ് കേസുകള്‍ 11 ശതമാനമാണ് കഴിഞ്ഞ ആഴ്ച വര്‍ധിച്ചത്. അമേരിക്കയിലും ഫ്രാന്‍സിലും ഏറ്റവും കൂടിയ കോവിഡ് കേസുകളാണ് ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്.

‘ഡെല്‍റ്റ പോലെതന്നെ ഒമിക്രോണ്‍ കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇത് കോവിഡ് സുനാമിയിലേക്കാണ് നമ്മളെ നയിക്കുന്നത്,” ടെഡ്രോസ് അദാനോം കൂട്ടിച്ചേര്‍ത്തു.

ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ഇരട്ട ഭീഷണിയാണ്. ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലാക്കിയേക്കാം. ആശുപത്രിയിലാകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ആരോഗ്യ പ്രവര്‍ത്തകരെ ഇത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും. ഇപ്പോള്‍ തന്നെ മന്ദഗതിയിലുള്ള ആരോഗ്യ സംവിധാനം തകരുമന്നും ടെഡ്രോസ് പറഞ്ഞു.

ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണനിരക്ക് കൂടുന്നതായും ഒമിക്രോണ്‍ വകഭേദം വാക്‌സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top