പാലത്തിങ്ങലിലെ സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തില്‍ സജ്ജീകരിക്കുന്നത് ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങള്‍

രണ്ടാം ഘട്ട പ്രവൃത്തികള്‍ തുടങ്ങി

മലപ്പുറം: പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങലിലെ കേരള സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തില്‍ സജ്ജീകരിക്കുന്നത് ജര്‍മ്മന്‍ സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച 19 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക യന്ത്രസാമഗ്രികള്‍ വാങ്ങുന്നത്. ഇതിന് പുറമെ അനുബന്ധ പ്രവൃത്തികളും നടത്തും. സര്‍ക്കാര്‍ തുക അനുവദിച്ചതോടെ മ്യൂസിയത്തിന്റെ രണ്ടാംഘട്ട വികസന പ്രവൃത്തികള്‍ തുടങ്ങി.

സയന്‍സ് പാര്‍ക്കിലേക്ക് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിനും നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നതിനുമാണ് രണ്ടാം ഘട്ടത്തില്‍ നടപടികളായതെന്ന് പി.കെ അബ്ദുറബ് എം.എല്‍.എ പറഞ്ഞു. നിലവില്‍ സയന്‍സ് പാര്‍ക്കിന്റെയും ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെയും കെട്ടിട നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അവസാന മിനുക്കുപണികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇവ ഒരാഴ്ചക്കകം പൂര്‍ത്തിയാകും.

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അത്യാധുനിക യന്ത്രങ്ങളാണ് വാങ്ങുന്നത്. ചുറ്റുമതില്‍, പുഴയുടെ പാര്‍ശ്വഭിത്തി, ഗാര്‍ഡ് റൂം, കെട്ടിടത്തിന്റെ രണ്ടാംനില തുടങ്ങിയവയും പണിയും. വിപുലമായ സംവിധാനങ്ങളോടും നൂതന ടെക്‌നോളജികളോടും കൂടിയ സയന്‍സ് മ്യൂസിയമാണ് നിലവില്‍ വരുന്നത്. പ്ലാനറ്റേറിയം, ബയോ-സെന്‍സിക് പാര്‍ക്ക്, സയന്‍സ് പാര്‍ക്ക്, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, അനിമല്‍ പാര്‍ക്ക്, ഔഷധ ഉദ്യാനം, വാട്ടര്‍ ഫൗണ്ടന്‍, മ്യൂസിക്കല്‍ ഗാര്‍ഡന്‍, പൂന്തോട്ടം, വാന നിരീക്ഷണ കേന്ദ്രം, ത്രിഡി തിയേറ്റര്‍, സയന്‍സ് ഗാലറി, മ്യൂസിക്കല്‍ ഫൗണ്ടന്‍, കാന്റീന്‍, എന്നിവയും ഉള്‍പ്പെടും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാണ് മ്യൂസിയം. സംസ്ഥാനത്തെ രണ്ടാമത്തെ റീജനല്‍ സയന്‍സ് പാര്‍ക്കാണിത്.

Share news
error: Content is protected !!
Scroll to Top