നീണ്ടകര ആശുപത്രിയിലെ ആക്രമണം മാസ്‌ക് വെക്കാന്‍ പറഞ്ഞതിനെന്ന് കെജിഎംഒഎ

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആയുധങ്ങളുമായെത്തിയ മൂന്നംഗസംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ആക്രമിച്ച സംഭവത്തില്‍ ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് കെ ജി എം ഒ എ. മാസ്‌ക് വെക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖില്‍ എന്നിവരാണ് അക്രമം നടത്തിയത്. ഇവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ജില്ല മുഴുവന്‍ സമരം വ്യാപിപ്പിക്കുമെന്ന് കെ ജി എം ഒ എ വ്യക്തമാക്കി.

ഇന്നലെ രാത്രിയാണ് നഴ്‌സിനും ഡോക്ടര്‍ക്കും നേരെ യുവാക്കളുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഡ്യൂട്ടി നഴ്‌സ് ശ്യാമിലിയെ മെഡിസിറ്റി ആശുപത്രിയിലും, ഡോക്ടര്‍ ഉണ്ണികൃഷ്ണനെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചികിത്സ നിഷേധിച്ചു എന്നാരോപിച്ചായിരുന്നു യുവാക്കളുടെ ആക്രമണം. കമ്പി വടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയില്‍ ഇന്ന് ഒപി ബഹിഷ്‌കരിക്കാനാണ് കെ ജി എം ഒ എ യുടെ തീരുമാനം.

അതേസമയം ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടാക്കുകയും നഴ്‌സിനെയും ഡോക്ടറെയും മര്‍ദ്ദിക്കുകയും ചെയ്ത യുവാക്കളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top