തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം; മൂന്നു പേര്‍ കസ്റ്റഡിയില്‍; സംഭവത്തിനു പിന്നില്‍ ലഹരി മാഫിയ

കണ്ണൂര്‍: തലശേരിയില്‍ ലഹരി മാഫിയാ സംഘത്തെ ചോദ്യം ചെയ്ത സിപിഐഎം പ്രവര്‍ത്തകനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കേസില്‍ മുഖ്യ പ്രതിയായ പാറായി ബാബുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ബാബുവും ജാക്സണുമാണ് തന്നെ കുത്തിയതെന്ന് മരിച്ച ഖാലിദ് മരണമൊഴി നല്‍കിയിരുന്നു. ലഹരി വില്‍പന തടഞ്ഞതിനെ വിരോധം കൊണ്ടാണ് സംഘം ഇരുവരെയും ആക്രമിച്ച് കൊന്നതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് നാലോടെ സഹകരണ ആശുപത്രിക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം.

സിപിഐഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനാഴി ഷമീര്‍ (40), ബന്ധു തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ നെട്ടൂര്‍ സ്വദേശി ഷാനിബ് തലശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത ലഹരി വില്‍പ്പന ചോദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് ജാക്സണ്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയതായിരുന്നു ഷമീറും ഖാലിദും സുഹൃത്തും. പ്രശ്നപരിഹാരമെന്ന വ്യാജേന ഇരുവരെയും റോഡിലേക്ക് വിളിച്ചിറക്കി കൊല്ലുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top