പ്രഥമ കേരള പുരസ്‌കാരങ്ങള്‍ ഗവര്‍ണര്‍ ഇന്ന് വിതരണം ചെയ്യും

വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി നല്‍കുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ചൊവ്വാഴ്ച്ച വിതരണം ചെയ്യും. വൈകീട്ട് നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അവാര്‍ഡ് വിതരണം നിര്‍വഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.

സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. നാടക രചയിതാവ് ഓംചേരി എന്‍.എന്‍ പിള്ള, സിവില്‍ സര്‍വീസ്, സാമൂഹ്യ സേവന രംഗത്തെ ടി മാധവ മേനോന്‍, നടന്‍ മമ്മൂട്ടി എന്നിവരാണ് കേരള പ്രഭ പുരസ്‌കാരത്തിന് അര്‍ഹരായത്. ‘ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്ന ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), സാമൂഹിക സേവന രംഗത്തെ ഗോപിനാഥ് മുതുകാട്, ശില്‍പ്പി കാനായി കുഞ്ഞിരാമന്‍, വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ശാസ്ത്രപ്രചാരകന്‍ എം.പി പരമേശ്വരന്‍, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണു നല്‍കുന്നത്.

പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടി.കെ.എ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top