സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല, കാലാവധി ഇന്ന് തീരും

തിരുവനന്തപുരം : ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഒപ്പിടുന്നതില്‍ നിലപാട് വ്യക്തമാക്കാതെ ഗവര്‍ണര്‍. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് അനുനയ ശ്രമം നടത്തിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഒപ്പിടണമെന്നും വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

സര്‍ക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍, 11 ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചുനില്‍ക്കുകയാണ്. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാന്‍ 12ന് തിരുവനന്തപുരത്ത് തിരിച്ചെത്തൂ.

ഫലത്തില്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ലാപ്‌സാകും. പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതല്‍ നിര്‍ണ്ണായകമാകും. പരാതിയില്‍ വാദം പൂര്‍ത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓര്‍ഡിനന്‍സ് അനിശ്ചിതത്വത്തിലായത്.

നേരത്തെ വലിയ എതിര്‍പ്പ് ഉയര്‍ത്തിയ ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓര്‍ഡിനന്‍സില്‍ ഒപ്പിടുകയായിരുന്നു. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ ഇത് വരെ പാസ്സാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും ഓര്‍ഡിനന്‍സ് പുതുക്കിയിറക്കിയത്.

Share news
error: Content is protected !!
Scroll to Top