HIGHLIGHTS : The death toll from a typhoon in the Philippines has risen to more than 200
മനില: ഫിലിപ്പീന്‍സില്‍ വീശിയടിച്ച റായ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദേശീയ പോലീസിന്റെ കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം 200 ആയി ഉയര്‍ന്നു. 52 പേരെ കാണാതായി. അപകടസാധ്യതയുള്ള ഗ്രാമങ്ങളില്‍ നിന്ന് മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചു.
കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിൽ ഒട്ടേറെ നഗരങ്ങൾ പാടെ തകർന്നു.
ശുദ്ധജലത്തിനും ഭക്ഷണത്തിനും വൻ ക്ഷാമം നേരിടുന്നു. വൈദ്യുതി ആശയവിനിമയ മാർഗങ്ങൾ തടസ്സപെട്ടിരിക്കുകയാണ്. വന്‍തോതിലുള്ള ശുചീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നുണ്ടെങ്കിലും ആശയവിനിമയം തകരാറിലായതും വൈദ്യുതി തടസ്സവും കാരണം നിരവധി നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തിച്ചേരാനാകാത്ത സ്ഥിതിയാണ്. മരങ്ങള്‍ വീണും ഭിത്തികള്‍ തകര്‍ന്നും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ മരിച്ചു.
227 നഗരങ്ങളിലും പട്ടണങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാന്‍ അടിയന്തര സേനാംഗങ്ങള്‍ നെട്ടോട്ടമോടുകയാണ്. 21 ഇടങ്ങളില്‍ മാത്രമാണ് ഇതുവരെ വൈദ്യുതി പുനഃസ്ഥാപിക്കാനായത്. ചുഴലിക്കാറ്റ് മൂലം 130-ലധികം നഗരങ്ങളിലും പട്ടണങ്ങളിലും സെല്‍ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടെങ്കിലും തിങ്കളാഴ്ചയോടെ കുറഞ്ഞത് 106 എണ്ണം പുനഃസ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു. അടിയന്തര വിമാനങ്ങള്‍ ഒഴികെ രണ്ട് പ്രാദേശിക വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു, എന്നാല്‍ മറ്റുള്ളവ വീണ്ടും തുറന്നു സിവില്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു.