കത്ത് വിവാദം ക്രൈം ബ്രാഞ്ച് അന്വേഷിക്കും;ഡിജിപി ഉത്തരവിട്ടു

തിരുവനന്തപുരം: കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിശദമായ അന്വേഷണത്തിന് പോലീസ് മേധാവി ഉത്തരവിട്ടത്.

മേയറുടെ പരാതിയിലാണ് വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കുക. ഏത് യൂണറ്റാണ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. നിലവില്‍ ക്രൈംബ്രാഞ്ച് എസ് പി എസ്.മധുസൂദനന്റെ യൂണിറ്റാണ് കേസിന്റെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയത്.

തിരുവനന്തപുരം കോര്‍പ്പറേഷിനിലേക്ക് താല്‍ക്കാലിക നിയമനങ്ങളിലേക്ക് പേര് നിര്‍ദേശിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് ആവശ്യപ്പെട്ടുകൊണ്ട് മേയര്‍ കത്തെഴുതി എന്നതാണ് വിവാദം. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത് നിഷേധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ ശരിയായ പകര്‍പ്പ് കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ആരാണ് കത്ത് തയ്യാറാക്കിയതെന്ന് കണ്ടെത്താന്‍ കേസെടുത്ത് അന്വേഷണം വേണമെന്ന റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്.

അതെസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രിതിഷേധം തുടരുകയാണ്. ഇന്ന് നഗരസഭ യോഗം ചേരും.കഴിഞ്ഞ തവണ നടന്ന യോഗം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top