ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരാന്‍; ശിക്ഷാവിധി വ്യാഴാഴ്ച

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ.സോമനാണ് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കേസില്‍ ചുമത്തിയ എല്ലാ വകുപ്പുകളിലും പ്രതി കുറ്റക്കാരനെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എറണാകുളം പ്രത്യേക പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിയുടെ മാനസികനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൊലപാതകം, ബലാത്സംഗം ഉള്‍പ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്നാണ് കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അടക്കമാണ് ചുമത്തിയിരിക്കുന്നത്.

പ്രതിയുടെ മാനസാന്തര സാധ്യത പരിശോധിക്കണം എന്ന് പ്രതിഭാഗം വാദിച്ചു. 100 ദിവസത്തില്‍ താഴെ ആയതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് ആവശ്യമില്ല എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതിക്ക് ഒരു മാനസിക പ്രശ്‌നവും ഇല്ല. നൂറ് ദിവസവും പ്രതിയില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. പ്രതി ജയിലിലായിരുന്ന നൂറുദിവസത്തെ മാനസികാരോഗ്യ റിപ്പോര്‍ട്ട് ജയില്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സമാനതകളില്ലാത്ത ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് കേസിലെ ശിക്ഷാവിധി നവംബര്‍ ഒന്‍പതിന് പ്രസ്താവിക്കുമെന്ന് കോടതി വ്യക്തമാക്കിയത്.

അസഫാക് ആലത്തിന് വധശിക്ഷ തന്നെ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു. സര്‍ക്കാരിനും പൊലീസിനും ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

 

Share news
error: Content is protected !!
Scroll to Top