ഇറാന്‍ പ്രസിഡന്റിന്റെ വിയോഗം: സംസ്ഥാനത്ത് നാളെ ഔദ്യോഗിക ദുഖാചരണം

ഇറാന്‍ പ്രസിഡന്റ് ഡോ. സയ്യിദ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹൊസൈന്‍ അമിര്‍ അബ്ദുള്ളഹിയാന്റെയും വിയോഗത്തില്‍ സംസ്ഥാനത്ത് 21ന് ഔദ്യോഗിക ദുഖാചരണം. കേരളത്തില്‍ വിവിധ ഓഫീസുകളില്‍ ഉയര്‍ത്തിയിട്ടുള്ള ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇരുവരുടെയും വിയോഗത്തില്‍ അനുശോചിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസത്തെ ദുഖാചരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ട് വനമേഖലയില്‍ തകര്‍ന്നു വീണ കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ 12 മണിക്കൂറിലധികം നീണ്ടു നിന്ന തെരച്ചിലിനുശേഷം ഇന്ന് രാവിലെ കണ്ടെത്തി. പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു. പ്രസിഡന്റിന് ഒപ്പം സഞ്ചരിച്ച പ്രവിശ്യാ ഗവര്‍ണര്‍ അടക്കം അഞ്ച് ഉന്നതരും അപകടത്തില്‍ മരിച്ചു.

അണക്കെട്ട് ഉദ്ഘാടനത്തിനായി അയല്‍രാജ്യമായ അസര്‍ബൈജാനിലേക്ക് നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സംഭവം. മൂന്ന് ഹെലികോപ്റ്ററുകളില്‍ പോയ ഉന്നത സംഘം തിരിച്ചുവരുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. യാത്രാസംഘത്തിന്റെ മൂന്നു ഹെലികോപ്റ്ററുകളില്‍ രണ്ടെണ്ണവും സുരക്ഷിതമായി ഇറാനില്‍ മടങ്ങിയെത്തിയെങ്കിലും പ്രസിഡന്റ് റെയ്സിയും വിദേശകാര്യ മന്ത്രിയും കയറിയ ഹെലികോപ്റ്റര്‍ മാത്രം മൂടല്‍ മഞ്ഞില്‍ കാണാതായി. പിന്നീട് ഹെലികോപ്റ്റര്‍ കണ്ടെത്താനായി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു. ഏറെ ദുഷ്‌കരമായ ദൗത്യത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ കണ്ടെത്താനായത്. ആദ്യഘട്ടത്തില്‍ ഹെലികോപ്റ്റര്‍ എവിടെയെന്ന് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

രക്ഷാദൗത്യത്തില്‍ ഇറാനെ സഹായിക്കാന്‍ റഷ്യയും തുര്‍ക്കിയുമെത്തി. ഇതോടെ രക്ഷാദൗത്യം കൂടുതല്‍ ഊര്‍ജിതമായി. മൂടല്‍മഞ്ഞിലും ചിത്രം എടുക്കാന്‍ കഴിയുന്ന ഡ്രോണുകളും പരിശീലനം കിട്ടിയ ദൗത്യ സംഘത്തെയും ഇരു രാജ്യങ്ങളും നല്‍കി. അങ്ങനെ കിട്ടിയ ഒരു ഡ്രോണില്‍ ആണ് തകര്‍ന്ന ഹെലികോപ്റ്ററിന്റെ ആദ്യ ദൃശ്യം പതിഞ്ഞത്. പിന്നാലെ അവിടേക്ക് കുതിച്ചെത്തിയ രക്ഷാ സംഘം കത്തിക്കരിഞ്ഞ കോപ്റ്ററും ശരീര അവശിഷ്ടങ്ങളുമാണ് ആദ്യം കണ്ടത്. ഇതിനുപിന്നാലെ ആരും ജീവനോടെ ഇല്ലെന്ന് സ്ഥിരീകരിച്ചു.
.
12 മണിക്കൂറായി എല്ലാ പരിപാടികളും നിര്‍ത്തി പ്രസിഡന്റിനായുള്ള പ്രാര്‍ത്ഥന മാത്രം സംപ്രേക്ഷണം ചെയ്തിരുന്ന ഇറാന്‍ ദേശീയ ചാനല്‍ തന്നെ റെയ്‌സിയുടെ മരണ വാര്‍ത്ത രാജ്യത്തെ അറിയിച്ചു. മലയിടുക്കുകളില്‍ തട്ടിയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്‌മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി എന്നിവരും അപകടത്തില്‍ മരിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ പൈലറ്റും സഹപൈലറ്റും സഹായികളും പ്രസിഡന്റിന്റെ അംഗ രക്ഷകരും അടക്കം ആരും രക്ഷപ്പെട്ടില്ല. പ്രസിഡന്റിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ച ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗം റെയ്സിയുടെ ഇരിപ്പിടത്തില്‍ കറുത്ത തുണി വിരിച്ചാണ് ചേര്‍ന്നത്. വൈസ് പ്രസിഡവിറിമുഹമ്മദ് മുഖ്ബര്‍ ആയിരിക്കും ഇനി ഇറാന്റെ താത്കാലിക പ്രസിഡന്റ്. അന്‍പത് ദിവസത്തിനകം തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top