രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു, മരിച്ചത് മഹാരാഷ്ട്ര സ്വദേശി; മുംബൈയില്‍ നിരോധനാജ്ഞ

മുംബൈ: രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചയാളുടെ ഒമിക്രോണ്‍ ഫലം പോസറ്റീവ്. നൈജീരിയയില്‍ നിന്നെത്തിയ 52 വയസ്സുകാരനാണു ചൊവ്വാഴ്ച മരിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഇദ്ദേഹത്തിന്റെ സാമ്പിള്‍ അയച്ചിരുന്നു. ഈ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ നാലാമത്തെ ഒമിക്രോണ്‍ മരണമെന്നാണ് ഇത് കരുതപ്പെടുന്നത്.

അതേസമയം മരണകാരണം കോവിഡ് അല്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 198 പേര്‍ക്കാണ് വ്യാഴാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 450 ആയി.

മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 5368 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22 മരണം റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ വ്യാഴാഴ്ച 3671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 20 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് ഒമിക്രോണ്‍ കേസുകളും കോവിഡ് ബാധയും ഉയരുകയാണ്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം ആയിരത്തിനടുത്തായി. പുതുവര്‍ഷാഘോഷങ്ങള്‍ പൂര്‍ണമായും വിലക്കിയ മുംബൈയില്‍ ജനുവരി 7വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Share news
error: Content is protected !!
Scroll to Top