സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി; മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വതില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മേഖല നിയന്ത്രണം ഫലം കണ്ടതായാണ് കെഎസ്ഇബി വിലയിരുത്തല്‍. വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണെന്നും വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടര്‍ന്നേക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. കെഎസ്ഇബി ചെയര്‍മാന്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള വഴികള്‍ സമിതിയുടെ ആലോചനയിലുണ്ട്. കുറഞ്ഞ തുകയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ കമ്പനികളുമായി ചര്‍ച്ച നടത്താനും തീരുമാനമുണ്ട്.

അതിഗുരുതര വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനം. ഉപഭോഗം കൂടിയതോടെ അധിക വൈദ്യുതിക്കായി കോടികളുടെ ബാധ്യതയാണ് നിലവില്‍ പ്രതിദിനം കെഎസ്ഇബി നേരിടുന്നത്. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികള്‍ എകോപ്പിക്കാനുമായാണ് കണ്‍ട്രോള്‍ റൂം തുറക്കാനുള്ള തീരുമാനം കെഎസ്ഇബി സ്വീകരിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top