തിരൂരങ്ങാടി: പരപ്പനങ്ങാടി ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരുവാതിരക്കളി തുടങ്ങിയത് 12 മണികൂർ വൈകി. വേദി മൂന്നിൽ രാവിലെ 11 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന യു പി വിഭാഗം തിരുവാതിര മത്സരം ആരംഭിച്ചത് രാത്രി 10:45ന്. 11മണിക്ക് തുടങ്ങുമെന്നറിയിച്ചതിനാൽ കുട്ടികളും രക്ഷിതാക്കളും രാവിലെ 7 മണിക്ക് തന്നെ സ്കൂളിൽ എത്തിയിരുന്നു. ഇവർ മേക്കപ്പിട്ട് മത്സരത്തിനായി കാത്തിരുന്നെങ്കിലും ആരംഭിച്ചില്ല. വൈകിട്ട് 4:00 മണിക്ക് ആരംഭിക്കുമെന്നായി സംഘാടകർ. അപ്പോൾ മുതൽ കാത്തിരുന്നെങ്കിലും വേദിയിൽ മോഹിനിയാട്ട മത്സരമായിരുന്നു നടന്നത്. ഇത് സമാപിച്ച ശേഷം രാത്രി 10.45 നാണ് മത്സരം ആരംഭിക്കുന്നത്.
വൈകിട്ട് 4 മണിക്ക് ആരംഭിക്കും എന്നറിയിച്ചിരുന്ന ഹയർ സെക്കൻഡറി വിഭാഗം മത്സരം യുപി വിഭാഗത്തിന് ശേഷമാണ് ആരംഭിക്കുക. രാവിലെ മുതൽ മേക്കപ്പ് ഇട്ടതിനാൽ ഭക്ഷണം കഴിക്കുന്നതിനും പ്രാഥമികാവശ്യങ്ങൾക്കും കുട്ടികൾ പ്രയാസപ്പെട്ടു. ചെറിയ ക്ലാസിലെ കുട്ടികൾ വളരെ ക്ഷീണിതരായ മത്സരത്തിൽ പങ്കെടുത്തത്. മത്സരം വൈകിയത് സംബന്ധിച്ച് രക്ഷിതാക്കൾ അന്വേഷിച്ചപ്പോൾ എഎം, പിഎം തമ്മിൽ മാറിയതാണ് എന്നാണ് പ്രോഗ്രാം ഓഫീസിൽ നിന്നും പറഞ്ഞതത്രെ.




