HIGHLIGHTS : The Child Rights Commission visited the home of a child who died while being bitten by a stray dog in Chelempra
തേഞ്ഞിപ്പലം:ചേലേമ്പ്രയിൽ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച കുട്ടിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സന്ദർശനം നടത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് കോണത്ത്പുറായിൽ താമസിക്കുന്ന കൊമ്പനടൻ റിയാസിന്റെയും റാനിയയുടെയും മകൻ മുഹമ്മദ് റസാൻ (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇന്ന് രാവിലെ 11യോടെയാണ് ബാലാവകാശ കമ്മീഷൻ അംഗം സി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയത്. ഈ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും റിപ്പോർട്ട് തേടുമെന്ന് സി. വിജയകുമാർ പറഞ്ഞു. തെരുവുനായകൾ കുട്ടികളെ കടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചേലേമ്പ്ര എ എം എം എഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ റസാനെ മൂന്ന് മാസം മുൻപ് വീടിനു സമീപത്തുവച്ച് കൈവിരലിൽ തെരുവുനായ കടിക്കുകയായിരുന്നു. അന്നു തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽനിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തു. 28 ദിവസത്തിനുശേ ഷം രണ്ടാം ഡോസ് കുത്തിവയ്പ്പെടുക്കാൻ എത്തിയപ്പോൾ പനിയും ഛർദിയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഐ.സി.ഡി. എസ് സൂപ്പർവൈസർ എം.അബിനിത, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ റെസ്ക്യൂ ഓഫീസർ പി.സുരാഗ്, ആർ. കെ സ്നേഹലത, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.