പെറ്റമ്മയെത്തി; അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ വിട്ടുനല്‍കി

തിരുവനന്തപുരം: ദത്ത് നല്‍കല്‍ നടപടികള്‍ തുടങ്ങിയതറിഞ്ഞതോടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞിനെ അമ്മ തിരികെ വാങ്ങി. ഈ ജനുവരിയില്‍ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിനെയാണ് 9 മാസത്തിനുശേഷം അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരികെ നല്‍കിയത്. കവി സുഗതകുമാരിയുടെ ബഹുമാനാര്‍ഥം സുഗത എന്നാണ് അമ്മത്തൊട്ടിലില്‍ ലഭിച്ച ഈ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനിടെ ഗര്‍ഭിണിയായ യുവതി തിരുവനന്തപുരത്തെത്തി പ്രസവിക്കുകയും ജനുവരിയില്‍ തൈക്കാട് ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു. കുഞ്ഞിന്റെ പിതാവ് വിവാഹത്തിന് വിസമ്മതിക്കുകയും സ്വന്തം വീട്ടുകാര്‍ എതിര്‍ക്കുകയും ചെയ്തതോടെയാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചത്.

കുഞ്ഞിനെ ദത്തു നല്‍കുന്നതിനു മുന്നോടിയായി അവകാശികളുണ്ടെങ്കില്‍ അറിയിക്കുന്നതിനു പത്രപ്പരസ്യം നല്‍കി. അപ്പോഴേക്കും കുഞ്ഞിനെ തിരിച്ചെടുത്തു വളര്‍ത്താന്‍ യുവതി സന്നദ്ധയായിരുന്നു. ഇതിനായി ഫെബ്രുവരിയില്‍ സിഡബ്ല്യുസിയില്‍ അപേക്ഷ നല്‍കി. കുഞ്ഞ് തന്റേതാണെന്നു തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് അപേക്ഷകയുടേതാണെന്നു തെളിഞ്ഞതോടെ വിട്ടുനല്‍കി.

Share news
error: Content is protected !!
Scroll to Top