താനൂരില്‍ മാറി സംസ്‌കരിച്ചു എന്ന ആക്ഷേപം ഉയര്‍ന്ന മൃതദേഹത്തില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനക്കയച്ചു

താനൂർ: മത്സ്യത്തൊഴിലാളിയുടെ മൃതദേഹം മാറിസംസ്കരിച്ചു എന്ന്‌ പരാതി ഉയര്‍ന്ന സംഭവത്തില്‍ ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.

ഈ മാസം മൂന്നിന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കടലിൽ നിന്നും കണ്ടെടുത്ത ആദ്യത്തെ മൃതദേഹത്തെക്കുറിച്ചുള്ള സംശയ നിവാരണത്തിന് വേണ്ടിയാണ് ഡി.എൻ.എ പരിശോധന നടത്തുന്നത്.
തിരുവനന്തപുരത്തെ ലാബിൽ വെച്ചാണ് പരിശോധന നടത്തുക.

താനൂരിൽ ഖബറടക്കിയ പൊന്നാനി സ്വദേശി മാതാറിന്റെവീട്ടിൽ കബീറിന്റേതെന്ന് സംശയിക്കുന്ന മൃതദേഹത്തിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.

താനൂർ ഭാഗത്ത് നിന്നും കണ്ടെടുത്ത മൃതദേഹം താനൂർ സ്വദേശി ഉബെദിന്റേതെന്ന് പറഞ്ഞ് ഖബറടക്കിയെങ്കിലും, ഇത് വള്ളം മറിഞ്ഞ് കാണാതായ പൊന്നാനി സ്വദേശി കബീറിന്റേതാണെന്ന് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം കഴിഞ്ഞ തിങ്കളാഴ്ച മഞ്ചേശ്വരത്ത് നിന്നും ലഭിച്ച മൃതദേഹവും ഉബൈദിന്റേതെന്ന ബന്ധുക്കളുടെ വാദത്തെത്തുടർന്ന് രണ്ട് മൃതദേഹങ്ങളും ഡി.എൻ.എ പരിശോധന നടത്താനാണ് തീരുമാനിച്ചത്.

തിരൂർ ആർ.ഡി.ഒ എൻ.പ്രേമചന്ദ്രൻ്റെ സാന്നിധ്യത്തിൽ പൊലീസ് സർജൻ താനൂർ ഒട്ടുംപുറം ഫാറൂഖ് പള്ളിയിലെ ഖബർസ്ഥാനിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചു.

തഹസിൽദാർ പി.ഉണ്ണി , സൂപ്രണ്ട് അബ്ദുസലിം, കോസ്റ്റൽ സി.ഐ മനോഹരൻ, താനൂർ എസ്.ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പിൾ ശേഖരിച്ചത്.

ഉബൈദിന്റെ ഡി.എൻ.എ പരിശോധന നടത്തുന്നതിനായി മഞ്ചേശ്വരത്ത് സാമ്പിൾ ശേഖരിച്ചതായി അധികൃതർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top