അനധികൃ സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മന്ത്രി പൊന്‍മുടിക്ക് തടവ് ശിക്ഷ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ പൊന്‍മുടിക്ക് തടവ് ശിക്ഷ . മദ്രാസ് ഹൈക്കോടതിയാണ് മൂന്ന് വര്‍ഷം തടവും 50ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്. കേസില്‍ പൊന്‍മുടിയുടെ ഭാര്യ പി വിശാലാക്ഷിയെയും ഹൈക്കോടതി ശിക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. 2006 ഏപ്രില്‍ 13 ും 2010 മാര്‍ച്ച് 31 നും ഇടയിലുള്ള കാലയളവില്‍ മന്ത്രിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് പൊന്മുടി സമ്പാദിച്ചെന്നാണ് കേസ്. കീഴ് കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് മന്ത്രി കുറ്റക്കാരനാണെന്ന് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയോടെ പൊന്‍മുടി എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാകും.

2017ല്‍ വിചാരണക്കോടതി വിധിക്കെതിരെ എഐഎഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് നല്‍കിയ അപ്പീലിലാണ് മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം.മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് പൊന്മുടിക്ക് ഹൈക്കോടതി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും വിധിയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(1) പ്രകാരം, സാമ്പത്തിക കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട നിയമസഭാംഗത്തിന് ശിക്ഷിച്ച തീയതി മുതല്‍ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കണം എന്നാണ് നിയമം. ശിക്ഷ ഒഴിവാക്കുകയോ ശിക്ഷ സ്റ്റേ ചെയ്യുകയോ മാറ്റിവെക്കുകയോ ചെയ്താല്‍ മാത്രമേ അയോഗ്യത ഒഴിവാക്കാനാകൂ.

 

 

Share news
error: Content is protected !!
Scroll to Top