എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കാന്‍ ധാരണ; ജീവനക്കാരെ തിരിച്ചെടുക്കും

ദില്ലി : എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കാന്‍ ധാരണയായി. ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ ദില്ലി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് എത്തിയത്.

എയര്‍ ഇന്ത്യ എക്‌സ് പ്രസിന്റെ എച്ച് ആര്‍ മേധാവിയാണ് കമ്പനിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചര്‍ച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിനു ശേഷം പിരിച്ചു വിട്ട ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയന്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു. സിഇഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയന്‍ അറിയിച്ചു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്തത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നത്.

ഇതോടെ 170-ലേറെ സര്‍വീസുകള്‍ റദ്ദാക്കാനിടയാക്കിയ, ചൊവ്വാഴ്ച മുതല്‍ തുടരുന്ന പ്രതിസന്ധിക്ക് അയവുവരും.സമരത്തെത്തുടര്‍ന്ന് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ മാത്രം നാല്പതോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വിസാകാലാവധിയും അവധിയും തീരുന്നവരുള്‍പ്പെടെ ഗള്‍ഫിലേക്കുള്ള യാത്രക്കാരെ സമരം വലിയ ദുരിതത്തിലാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top