അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കൂടിക്കാഴ്ച നടത്തി

നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങള്‍ക്കിടെ അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിനെതിരായ പരാതിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച 10 മിനിട്ടു നീണ്ടു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു.

കേസിന്റെ സുഗമമായ നടത്തിപ്പിനു സര്‍ക്കാരിന്റെ ഇടപെടല്‍ നടി അഭ്യര്‍ഥിച്ചു. അടിയന്തരമായ ഇടപെടല്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സര്‍ക്കാറും കൂടിക്കാഴ്ച നടത്തിയത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേര്‍ന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് നടി സംശയം ഉന്നയിച്ചത്.

നടിയുടെ പരാതി രാഷ്ട്രീയവിവാദമായതോടെ സിപിഎം നേതാക്കള്‍ കൂട്ടത്തോടെ നടിയെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഇരയെ തള്ളുകയാണെന്ന ആക്ഷേപം മുറുകുന്നതിനിടെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍ നടിക്കൊപ്പമാണ് സര്‍ക്കാര്‍ എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അതേസമയം, തുടരന്വേഷണം നീട്ടണമെന്ന ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റെ ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇന്ന് ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെ, അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥനയെന്നും ഡിജിപി കോടതിയെ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top