ഗവര്‍ണര്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സുപ്രിം കോടതി നോട്ടീസ്

ദില്ലി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്രത്തിനും നോട്ടീസയച്ചു. ബില്ലുകളില്‍ എന്ത് നിലപാടടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്. സുപ്രീംകോടതി ഇടപെടല്‍ വരുന്നത് വരെ എന്തുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ ബില്ലുകളില്‍ തീരുമാനം നീട്ടിയെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു.

എട്ട് ബില്ലുകള്‍ ഗവര്‍ണ്ണര്‍ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹര്‍ജി നല്‍കിയത്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഗവര്‍ണര്‍ ഭരണഘടന ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. തുടര്‍ന്ന് ഹര്‍ജിയില്‍ നോട്ടീസ് അയ്ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. വെള്ളിയാഴ്ച്ചക്കകം നോട്ടീസിന് മറുപടി നല്‍കണം. കേസില്‍ കോടതിയെ സഹായിക്കാന്‍ അറ്റോര്‍ണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവര്‍ണ്ണറുടെ നടപടിയില്‍ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരായ ഹര്‍ജി പരിഗണിക്കവേ ബില്ലുകള്‍ സര്‍ക്കാരിന് തിരികെ അയ്ക്കാന്‍ കോടതി ഇടപെടല്‍ വരെ എന്തിന് കാത്തിരുന്നുവെന്ന് കോടതി ചോദിച്ചു. മൂന്ന് വര്‍ഷമായി ബില്ലുകളില്‍ തീരുമാനമെടുത്തില്ല. സര്‍ക്കാര്‍ കോടതിയില്‍ വന്നപ്പോള്‍ മാത്രമാണ് ഗവര്‍ണര്‍ നടപടിയെടത്തതെന്നും ചീഫ് ജസ്റ്റി്‌സ് പറഞ്ഞു. അനുഛേദം 200 പ്രകാരം ഗവര്‍ണര്‍ക്ക് ബില്ലുകള്‍ പിടിച്ചു വെക്കാനുള്ള അധികാരമല്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വാദിച്ചു .നിയമസഭാ ബില്ലുകള്‍ പാസാക്കി ഗവര്‍ണര്‍ക്ക് വീണ്ടും അയച്ച കാര്യം സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. തമിഴ്‌നാടിന്റെ ഹര്‍ജി അടുത്ത മാസം ഒന്നിന് വീണ്ടും പരിഗണിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top