ബോളും ബാറ്റും സംസാരിക്കുന്നത് സുഹൈല്‍ കേട്ടു …. ‘നീ ലോകം കീഴടക്കും ‘ 

ഹംസ കടവത്ത്

പരപ്പനങ്ങാടി : ക്രിക്കറ്റിന്റെ ലോകത്ത് പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സുഹൈല്‍ കേട്ടത് നാട്ടുകാരുടെ കയ്യടിയല്ല , ബോളിന്റെയും ബാറ്റിന്റെയും സംഗീതമായിരുന്നു. നാടിന്റെ കയ്യടിയും നാട്ടുഭാഷയുടെ കാതടിയും കേള്‍ക്കാന്‍ ഈ ലോക ക്രിക്കറ്റ് താരത്തിന് ജന്മനാ പരിമിതിയുണ്ട്. ആംഗ്യ ഭാഷയിലൂടെ ലോകം വായിച്ചറിഞ പി. ആര്‍ മുഹമ്മദ് സുഹൈല്‍ തന്റെ സ്വന്തം കഴിവുകള്‍ വായിച്ചെടുക്കാന്‍ കലാലയ പഠന കാലത്തെ പഠിച്ചു കഴിഞ്ഞിരുന്നു. കഴിഞ വര്‍ഷം അജ്മാനില്‍ വെച്ച് നടന്ന ലോക ടഫ് 20 ചാമ്പ്യന്‍ ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ഏക മലയാളി താരമാണ് പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് ജീവനകാരനായ ഈ മുപ്പത്തിനാലുകാരന്‍ .

കേള്‍വിയറ്റ ലോകത്ത് ആംഗ്യ ഭാഷയുടെ കരുത്തില്‍ കളത്തിലിറങ്ങി ബാറ്റു ഉയര്‍ത്തിയ ഈ ആള്‍റൗണ്ടര്‍ പരിമിതിയുടെ ബൗണ്ടറികടന്ന് രാജ്യത്തിന്റെ കായിക ചരിത്രത്തില്‍ മലയാളക്കരക് അഭിമാനമായി തന്റെ പേര് എഴുതി ചേര്‍ത്തു. ഓരോ മലയാളിയും ഇന്ന് ആ പേര് അഭിമാനപൂര്‍വം ഉറക്കെ വായിക്കുകയാണ്. പരേതനായ പി. ആര്‍. അബ്ദു റസാഖ് ഹാജി ആസ്യ ദമ്പതികളുടെ മകനായ സുഹൈല്‍. സഹോദരങ്ങളായ മുഹമ്മദ് സാജിദ്, അഫ്‌നാന്‍ എന്നിവരുടെക്രിക്കറ്റിനോടും കായിക മത്സരങ്ങളോടുമുള്ള ഭ്രമം വായിച്ചെടുത്താണ് കളി കളത്തിലിറങ്ങിയത്.

കോഴിക്കോട്ടെ ഭിന്നശേഷി വിദ്യാലയമായ റഹ്‌മാനിയയ്യില്‍ പ്ലസ് ടു വരെ പഠിച്ച സുഹൈല്‍ വിദ്യാലയം നല്‍കിയ പിന്തുണയില്‍ കളികളത്തില്‍ നിറഞ്ഞുയരുകയായിരുന്നു. പിന്നീട് ഫാറൂഖ് കോളേജില്‍ സോഷ്യോളജി വിദ്യാര്‍ത്ഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ ഇടം നേടി. ഭിന്നശേഷി മാനദണ്ഡങ്ങള്‍ വക വെക്കാതെ കളിച്ചു മുന്നേറിയ സുഹൈല്‍ ലോക ടഫ് ജാമ്പ്യന്‍ഷിപ്പോടെയാണ് ക്രിക്കറ്റ് കളത്തില്‍ ലോക ശ്രദ്ധ നേടിയത്.

വിവിധ വിദേശ രാജ്യങ്ങളില്‍ വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ ഇതിനകം നിരവധി ഇന്നിങ്‌സുകളില്‍ സുഹൈല്‍ ബാറ്റേന്തിയിട്ടുണ്ട്.
ഈ വര്‍ഷം ഖത്തറില്‍ വെച്ച് നടക്കാനിരിക്കുന്ന ഡെഫ് വേള്‍ഡ് കപ് മത്സരത്തില്‍ തന്റെ പേര് റിസേവ്ഡ് ലിസ്റ്റിലുണ്ടെന്ന് സുഹൈല്‍ പറഞ്ഞു. വശമാക്കിയ ആംഗ്യ ഭാഷ കൊണ്ട് ലോകത്തെ ഏത് ഭാഷയും അതിജയിക്കാനും കായിക കരുത്ത് തെളിയിക്കാനും സുഹൈലിന് മെയ് വഴക്കമുണ്ട്.

പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്കിലെ സീനിയര്‍ ക്ലര്‍ക്കായ പി ആര്‍. മുഹമ്മദ് സുഹൈല്‍ ഔദോഗിക രംഗത്ത് മറ്റു ജീവനക്കാരേക്കാള്‍ കണ്ണും കാതുമുള്ളവനാണന്ന് ബാങ്ക് സെക്രട്ടറി അഹമ്മദ് ആസിഫ്  പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top