സ്‌ട്രോങ് റൂം തുറന്നിട്ടില്ല; വിശദീകരണവുമായി ജില്ലാ കലക്ടര്‍

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ജെഡിടി ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളിലെ മെറ്റീരിയല്‍ റൂം, സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് ഏപ്രില്‍ 20ന് രാവിലെ 11.15ന് തുറന്നതെന്നും അത് സീല്‍ ചെയ്ത മുറിയായിരുന്നില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ അദ്ദേഹം പറഞ്ഞു.

ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്ട്രോങ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റിട്ടേണിങ് ഓഫീസര്‍ കൈവശം വയ്ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിങ് ഓഫീസര്‍മാരുടെ ഡയറിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി തുറന്നത്. മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്സാദ് കെ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തു. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്ത മുറികള്‍ തുറന്നിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായും കോണ്‍ഗ്രസ് നേതാക്കളായ എംകെ. രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു. സ്‌ട്രോങ് റൂമിന്റെ സുരക്ഷ പൂര്‍ണമായും ബിഎസ്എഫിനെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Share news
error: Content is protected !!
Scroll to Top