ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട് : ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് തിങ്കളാഴ്ച റെയില്‍വേ പൊലീസിന്റെ പിടിയിലായത്. കല്ലേറില്‍ യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറമേരി സ്വദേശി ഐശ്വര്യ രാമകൃഷ്ണനാണ് പരുക്കേറ്റത്.

കഴിഞ്ഞമാസം 30നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. ഫറോക്കിനും കടലുണ്ടിക്കും ഇടയില്‍ വെച്ചായിരുന്നു സംഭവം.ആലുവ യുസി കോളേജിലെ ബയോ ഇന്‍ഫര്‍മാറ്റിക് പിജി വിദ്യാര്‍ഥിയാണ് ഐശ്വര്യ. ആലുവയിലെ ഹോസ്റ്റലില്‍ നിന്നും ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വിദ്യാര്‍ഥിനിക്ക് കല്ലേറില്‍ പരിക്കേല്‍ക്കുന്നത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

കല്ലേറില്‍ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകള്‍ നഷ്ടമാവുകയും ചുണ്ടിനു മുറിവേല്‍ക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share news
error: Content is protected !!
Scroll to Top