ഇറാനില്‍ ശിരോവസ്ത്രത്തിന്റെ പേരില്‍ മതപൊലീസ് കസ്റ്റഡിയിലെടുത്ത 22കാരി മരണപ്പെട്ടതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രതിഷേധം. ഇറാനിയന്‍ സ്ത്രീകള്‍ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രതിഷേധ വിഡിയോ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്റ്റേജിലായിരുന്ന മഹ്സ അമിനി എന്ന ഇറാന്‍ മുന്‍ ഫുട്ബോള്‍ താരം കൂടിയായ യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. മഹ്സയുടെ മരണത്തില്‍ പ്രതിഷേധിച്ച മുപ്പതോളം പേരെ ഇറാന്‍ പൊലീസ് തല്ലിച്ചതച്ചു. മഹ്സിയുടെ മരണത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
മഹ്സയുടെ ജന്മനാടായ കുര്‍ദിസ്ഥാനിലെ സാക്വസില്‍ ശനിയാഴ്ചയായിരുന്നു സംസ്‌കാരചടങ്ങുകള്‍. മഹ്സ ചികിത്സയില്‍ കഴിഞ്ഞിരുന്ന ടെഹ്റാനിലെ കസ്ര ആശുപത്രിക്ക് പുറത്തായിരുന്നു ആദ്യം പ്രതിഷേധക്കാര്‍ തടിച്ചുകൂടിയത്. പ്രതിഷേധം കനത്തതോടെ പൊലീസ് പ്രകടനം നടത്തിയവരെ അടിച്ചമര്‍ത്തുകയായിരുന്നു.
സഖേസില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ടെഹ്റാനില്‍ എത്തിയതായിരുന്നു മഹ്സയുടെ കുടുംബം. ഇവിടെ വച്ച് സഹോദരനൊപ്പം നില്‍ക്കുമ്പോഴാണ് ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ ഇറാന്‍ മതപൊലീസ് മഹ്സയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മഹ്സയെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഏറെ ഗുരുതരമായിരുന്ന യുവതിയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കുണ്ടായിരുന്നത്. പൊലീസ് മര്‍ദനമാണ് മരണകാരണമെന്നാണ് മഹ്സയുടെ കുടുംബം ആരോപിക്കുന്നത്.




