കത്തുകള്‍ പുറത്തുവിട്ട് ഗവര്‍ണര്‍;പഴയ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ പഴയ ആരോപണങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം. രാജ്ഭവനെ ആരും നിയന്ത്രിക്കാന്‍ വരണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ തെളിവുകള്‍ പുറത്ത് വിടുമെന്ന് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പരാമര്‍ശം. മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ രാജഭവനില്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ഗവര്‍ണര്‍ തുറന്നടിച്ചു. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസിനെ തടഞ്ഞത് രാഗേഷാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു. വേദിയില്‍ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പൊലീസിനെ തടഞ്ഞതെന്നും, ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്നത് സ്വാഭാവിക പ്രതിഷേധമല്ലെന്നും ഗവര്‍ണര്‍ ആരോപണം ഉന്നയിച്ചു.

നേരത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഗവര്‍ണര്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി തനിക്കയച്ച കത്തുകളും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. കണ്ണൂര്‍ വി.സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നും, രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

കെ.കെ. രാഗേഷിന്റെ ഭാര്യയെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കാനുള്ള നീക്കത്തിലും തനിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടായ ആക്രമണ നീക്കത്തിന് പിന്നിലും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ഗവര്‍ണര്‍ നേരത്തെ തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി അതിരൂക്ഷമായ ഭാഷയിലാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.

 

Share news
error: Content is protected !!
Scroll to Top