പീഡനത്തിനിരയായ പതിനാറുകാരി ജീവനൊടുക്കി; പ്രതികൾ റിമാൻഡിൽ

കൽപ്പറ്റ : പീഡനത്തിനിരയായ 16കാരി ജീവനൊടുക്കി. പോക്സോ കേസ് ചുമത്തി പ്രതികളെ റിമാൻഡ് ചെയ്‌തതിന് പിന്നാലെയാണ് വിദ്യാർഥിനിയെ തൂങ്ങിയ നിലയിൽ കണ്ടത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പ്രതികളായ മുപ്പൈനാട് കടച്ചിക്കുന്ന് കാഞ്ഞിരാനി വീട്ടിൽ കെ ഷൈലേഷ് (കുട്ടൻ, 39), മൂപ്പൈനാട് പാടിവയൽ ജെ പോൾ വീട്ടിൽ ജെ ജോൺസൺ (44) എന്നിവർ വൈത്തിരി സബ് ജയിലിൽ റിമാൻഡിലാണ്.

സ്കൂളിലെ കൗൺസലിങ്ങിനിടെയാണ് വിദ്യാർഥിനി പീഡന വിവരം പറയുന്നത്. സ്കൂൾ അധികൃതർ 11ന് പൊലീസിൽ പരാതി നൽകി. തുടർന്ന്, 12ന് രാവിലെ മേപ്പാടി പൊലീസ് പ്രതികളെ വീടുകളിലെത്തി അറസ്റ്റ് ചെയ്തു. 2025 ജൂലൈ, സെപ്‌തംബർ, ഡിസംബർ മാസങ്ങളിലും 2026 ജനുവരിയിലും ഷൈലേഷും 2024 ഡിസംബറിൽ ജോൺസണും കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

പീഡനത്തെ തുടർന്ന്, കടുത്ത മനോവിഷമം നേരിട്ട പെൺകുട്ടിയെ 16നാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഗുരുതരാവസ്ഥയിൽ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന്, വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ 17ന് പുലർച്ചെ 2.30നായിരുന്നു മരണം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top