Section

malabari-logo-mobile

സില്‍വര്‍ലൈന്‍: ജില്ലയിലെ വിശദീകരണ യോഗം നാളെ മലപ്പുറത്ത്,തിരൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് 2 മണിക്കൂര്‍ 21 മിനിറ്റ്, കോഴിക്കോട്ടേക്ക് 19 മിനിറ്റ്

HIGHLIGHTS : ഏക സ്റ്റോപ്പ് തിരൂരില്‍, ജില്ലയില്‍ കടന്നുപോകുന്നത് 54 കിലോമീറ്ററിലൂടെ, 

മലപ്പുറം; സംസ്ഥാനത്തിന്റെ ബഹുമുഖ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കാസര്‍ഗോഡ്-തിരുവനന്തപുരം അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ മന്ത്രിമാര്‍ ജനങ്ങളിലേക്ക്. പാത കടന്നു പോകുന്ന ജില്ലകളില്‍ സംസ്ഥാന സര്‍ക്കാരും കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗങ്ങളിലൊന്ന് നാളെ ഞായറാഴ്ച രാവിലെ 10.30ന്. മലപ്പുറം വുഡ്‌ബൈന്‍ ഫോളിയാജ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സ് മുമ്പാകെ നടക്കും.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, കായിക-റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ അര്‍ദ്ധ അതിവേഗ റെയില്‍ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയും. ജില്ലയില്‍ തിരൂരിലാണ് സില്‍വര്‍ ലൈന്‍ പാതയില്‍ ഏക സ്റ്റോപ്പ്. നിലവിലെ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 3.82 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍. സില്‍വര്‍ ലൈന്‍ നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി കടന്നുപോകും. 54 കിലോമീറ്ററാണ് ജില്ലയില്‍ പാതയുടെ ദൂരം. ആധുനിക സജ്ജീകരണങ്ങളോടെയാകും സ്റ്റേഷന്‍ സമുച്ചയം. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവുമൊരുക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ വാഹന കണക്ടിവിറ്റിയുമുണ്ടാകും. വൈദ്യുത വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവും സ്റ്റേഷന്‍ സമുച്ചയത്തിലുണ്ടാകും.

sameeksha-malabarinews

സില്‍വര്‍ ലൈന്‍ പാതയിലൂടെ തിരൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് മണിക്കൂര്‍ 21 മിനിറ്റിനുള്ളില്‍ എത്താനാകും. കാസര്‍കോട്ടേക്ക് ഒരു മണിക്കൂര്‍ 33 മിനിറ്റാണ് യാത്രാസമയം. കൊച്ചി വിമാനത്താവളത്തിലേക്ക് എത്താന്‍ 56 മിനിറ്റും കോഴിക്കോട്ടേയ്ക്ക് 19 മിനിറ്റും മതി. 25 മിനിറ്റിനുള്ളില്‍ തൃശൂരിലേക്കും എത്താം. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവയാണ് സ്റ്റേഷനുകള്‍. ആകെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ പാതയുടെ പ്രവര്‍ത്തന വേഗത. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ സാമൂഹിക ആഘാത പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികളും തുടങ്ങി. 63,940.67 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 33,700 കോടി രൂപ സമാഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചു തന്നെ വായ്പാ തിരിച്ചടവു സാധ്യമാകും വിധമാണ് ഡി.പി.ആര്‍. ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിലാകും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!