കോട്ടയം: ഷാൻ ബാബു വധക്കേസിൽ കേസിൽ നേരിട്ട് പങ്കുള്ള അഞ്ച് പ്രതികളും പോലീസ് കസ്റ്റഡിയിൽ. പ്രതികളായ മണർകാട് സ്വദേശി ലുധീഷ്, സുധീഷ്, കിരൺ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവരെല്ലാം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. കേസിൽ പങ്കുള്ള അഞ്ച് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തെന്ന് എസ് പി ഡി ശിൽപ വ്യക്തമാക്കി.
കൊലപാതകത്തിലെ ഇൻക്വസ്റ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. കൊലയ്ക്ക് മുമ്പ് കൊല്ലപ്പെട്ട യുവാവ് ക്രൂരമർദ്ദനം നേരിട്ടു എന്ന് പോലീസ് അറിയിച്ചു. പ്രധാന പ്രതി ജോമോനെ മാങ്ങാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചാണ് മർദ്ദനം നടന്നതെന്ന് പോലീസ് അറിയിച്ചു.
പുൽച്ചാടി ലുധീഷിനെ മർദ്ദിച്ചതിന് പ്രതികാരമായാണ് ഷാൻ ബാബുവിനെ കൊലപ്പെടുത്തിയത്. മുഖ്യപ്രതി ജോമോൻറെ സുഹൃത്തിനെ തല്ലുന്ന ദൃശ്യങ്ങൾക്ക് സമൂഹമാധ്യമത്തിൽ കമൻറ് ചെയ്തതാണ് കൊലപാതക പ്രകോപനമെന്ന് ജില്ലാ പോലീസ് മേധാവി. പ്രതികൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. പ്രധാനപ്രതി ജോമോനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട ഷാൻ ബാബു കഞ്ചാവ് കേസിലെ പ്രതിയാണെന്നും എസ് പി അറിയിച്ചു.
കൊലപാതകത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചകൾ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.




