പരീക്ഷയെഴുതാന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം

കൊച്ചി: പരീക്ഷ എഴുതാനായി വധശ്രമക്കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം അര്‍ഷോയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം. നാളെ മുതല്‍ ആഗസ്റ്റ് 3 വരെയാണ് ഇടക്കാല ജാമ്യം. 50000 രൂപയുടെ ബോണ്ടടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ഹാള്‍ ടിക്കറ്റ് നല്‍കിയ സാഹചര്യത്തില്‍ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന് ഇപ്പോള്‍ കോടതി നോക്കുന്നില്ല. എറണാകുളം ജില്ലയില്‍ പരീക്ഷ എഴുതാന്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് ചട്ടങ്ങള്‍ മറികടന്ന് പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റ് നല്‍കിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. പരീക്ഷ എഴുതാനുള്ള ഹാജര്‍ എസ്എഫ്‌ഐ നേതാവിനില്ലെന്നും നാല്‍പ്പതോളം കേസുകളില്‍ പ്രതിയായ ആര്‍ഷോയ്ക്ക് കോളേജ് അധികൃതര്‍ വ്യാജ രേഖ ഉണ്ടാക്കിയാണ് പരീക്ഷ എഴുതാന്‍ ഹാള്‍ ടിക്കറ്റ് നല്‍കിയതെന്നുമാണ് പരാതിയില്‍ പറയുന്നത്.

എറണാകുളം മഹാരാജാസ് കോളേജില്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ സ്റ്റഡീസ് ഇന്റഗ്രേറ്റഡ് പിജി വിദ്യാര്‍ത്ഥിയാണ് അര്‍ഷോ. ജാമ്യഹര്‍ജി ഹൈക്കോടതിയും തള്ളിയതോടെ നിലവില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ആര്‍ഷോ. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി നേരത്തെ അര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവര്‍ത്തിച്ചെന്നായിരുന്നു പരാതി. വിവിധ അക്രമ കേസുകളില്‍ പ്രതിയായ അര്‍ഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top