കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സ്‌കൂള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ കുട്ടികളെ കുത്തിനിറച്ച് സര്‍വീസ് നടത്തുന്ന സ്‌കൂള്‍ വാഹനവും കോണ്‍ടാക്ട് ക്യാരേജ്(കൂയിസര്‍ ) വാഹനവും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ദേശീയ സംസ്ഥാന പാതകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

ദേശീയപാത അതിരുമടയില്‍ പരിശോധന നടത്തുമ്പോള്‍ കുട്ടികളുമായി വരുന്ന മാറാക്കര സ്‌കൂളിലെ വാഹനമാണ് പിടിച്ചെടുത്തത്. സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് ഉദ്യോഗസ്ഥര്‍ റദ്ദാക്കി. സ്‌കൂള്‍ വാഹനത്തിന്റെ മുന്നിലെ ഗ്ലാസ് ഇല്ലാത്തതിനാലും ഡീസല്‍ പൈപ്പ് ലീക്കായിരുന്നതിനാലുമാണ് ഫിറ്റ്നസ് റദ്ദക്കിയത്. കൂടാതെ ജിപിഎസ് വേണ്ട വിധം പ്രവര്‍ത്തനമില്ലായിരുന്നു. സ്‌കൂള്‍ വാഹനത്തില്‍ ആയ ഇല്ലാത്തതും മെക്കാനിക്കല്‍ കണ്ടീഷന്‍ മോശം അവസ്ഥയായതും സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാന്‍ കാരണമായി.

സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ച് മറ്റൊരു വാഹനത്തില്‍ കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിക്കാന്‍ നടപടി സ്വീകരിച്ചു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്ന് എംവിഐ പി.കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എംവിഐ പി.കെ മുഹമ്മദ് ഷഫീഖ്, എ.എം വിഐ കെ.ആര്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കുറ്റിപ്പാല പരിശോധന നടത്തുന്നതിനിടയില്‍ ചെറിയ കുട്ടികളെ കൊണ്ടു പോകുന്ന കോണ്‍ടാക്ട് ക്യാരേജ്( കൂയിസര്‍) വാഹനവും പിടിച്ചെടുത്തു. ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലാതെയാണ് സ്‌കൂള്‍ കുട്ടികളെ കുത്തി നിറച്ചോടിയത്.
നിയമത്തെ വെല്ലുവിളിച്ചും സ്‌കൂള്‍ കുട്ടികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷ കല്‍പ്പിക്കാതെയും സര്‍വീസ് നടത്തിയ കോണ്‍ടാക്ട് ക്യാരേജ് വാഹനത്തിനെതിരെ ഉദ്യോഗസ്ഥര്‍ കേസെടുത്തു. കുറ്റിപ്പാല സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനമായിരുന്നു ഇത്.

രക്ഷിതാക്കളെ വിളിച്ചുവരുത്തി മറ്റൊരു വാഹനത്തില്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളില്‍ നേരിട്ടെത്തി സ്‌കൂളിലെ പ്രധാന അധ്യാപകനെ കാണുകയും സ്‌കൂളിലേക്ക് വരുന്ന ഓരോ കുട്ടിയുടെയും യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top