അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്: മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു; 15-കാരന്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളില്‍ 15 വയസ്സുള്ള വിദ്യാര്‍ഥി വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മിഷിഗണിലെ ഒക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. 16 വയസുള്ള ആണ്‍കുട്ടിയും 14ഉം 17ഉം വയസുള്ള 2 പെണ്‍കുട്ടികളുമാണ് മരിച്ചത്. പരിക്കേറ്റവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സംഭവത്തിന് ശേഷം അക്രമി പോലീസില്‍ കീഴടങ്ങി.

സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വെടിയുതിര്‍ത്ത പതിനഞ്ചുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ഒരു സെമി-ഓട്ടോമാറ്റിക് കൈത്തോക്ക് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. 1,800-ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്.

അക്രമിയുടെ മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടിരുന്നതായും അവരുടെ വീട്ടില്‍ പരിശോധന നടത്തിയതായും പോലീസ പറഞ്ഞു.ഈ വര്‍ഷം ഇതുവരെ അമേരിക്കയില്‍ നടന്ന ഏറ്റവും വലിയ സ്‌കൂള്‍ വെടിവയ്പാണിത്. ആക്രമണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരകളെ പ്രത്യേകമായി ലക്ഷ്യംവെച്ച് വെടിയുതിര്‍ത്തതാണോ അതോ ക്രമരഹിതമായി വെടിവച്ചതാണോ എന്നത് കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകുള്ളൂ.

Share news
error: Content is protected !!
Scroll to Top