സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ സാമ്പിൾ സർവേ നടത്തും

തിരുവനന്തപുരം:മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിനായി കുടുംബശ്രീ മുഖേന സാമ്പിൾ സർവേ നടത്തുമെന്ന് ഈ വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് എം. ആർ. ഹരിഹരൻനായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ഓരോ വാർഡിലെയും ഏറ്റവും പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങളിലാണ് സർവേ നടത്തുക. ഇതിനായി കുടുംബശ്രീ പ്രവർത്തകർക്ക് മേഖലാടിസ്ഥാനത്തിൽ പരിശീലനം നൽകും. മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് സർവേ നടത്തുക.

സർവേ ഈ വർഷം ഡിസംബർ 31നകം തീർക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത ഫെബ്രുവരി അവസാനത്തോടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ചെയർമാൻ പറഞ്ഞു. സർവേയ്ക്ക് ആവശ്യമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട് നടന്ന സംസ്ഥാനതല യോഗത്തിൽ 43 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഈ മാസം അഞ്ച് മേഖലാ യോഗങ്ങൾ കൂടി നടക്കും. പാലക്കാട് 20നും കൊട്ടയത്ത് 21നും കൊല്ലത്ത് 22നും കാസർകോട് 26നും കണ്ണൂരിൽ 27നുമാണ് യോഗം നടക്കുക. കമ്മീഷൻ അംഗങ്ങളായ അഡ്വ. എം. മനോഹരൻ പിള്ള, എ. ജി. ഉണ്ണികൃഷ്ണൻ, മെമ്പർ സെക്രട്ടറി ജ്യോതി കെ. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top