ശബരിമലയില്‍ 51 യുവതികള്‍ സന്ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ദില്ലി: 51 യുവതികള്‍ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവകള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള ഏഴായിരക്കോളം സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 51 പേരാണ് സന്ദര്‍ശനം നടത്തിയത്.

ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ബിന്ദുവും കനകദുര്‍ഗയും തങ്ങള്‍ക്ക് നേരെ നിരന്തരം ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഇവര്‍ക്ക് മതിയായ സംരക്ഷണം തുടരാനും കോടി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് നാഗേശ്വര്‍ റാവു, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

Share news
error: Content is protected !!
Scroll to Top