
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അടക്കമുള്ളവര്‍ സന്നിധാനത്ത് എത്തി. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ പുനസ്ഥാപിച്ചു.
സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്നലെ നാലു മണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്. നടതുറന്നശേഷം സ്വര്‍ണപ്പാളികള്‍ ശബരിമല ശ്രീകോവിലിന്‍റെ മുന്നിൽ ഇരുവശങ്ങളിലുമായുള്ള ദ്വാരപാലക ശിൽപ്പത്തിലാണ് സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചത്. ആദ്യം വലതുവശത്തെ ശിൽപ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശിൽപ്പത്തിലും സ്വര്‍ണപ്പാളികള്‍ ഘടിപ്പിച്ചു.
സ്വര്‍ണം പൂശിയ സ്വര്‍ണപ്പാളികളാണ് പുനസ്ഥാപിച്ചത്.രണ്ടു ദ്വാരപാലക ശിൽപ്പങ്ങളിലുമായി 14 സ്വര്‍ണപ്പാളികളാണ് പുനസ്ഥാപിച്ചത്. സ്വര്‍ണപ്പാളികള്‍ ഘടിപ്പിക്കുന്നതിനിടെയും ഭക്തര്‍ അയ്യപ്പ ദര്‍ശനം നടത്തി. ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടക്കും.




