കീവ്: യുക്രൈനെതിരെ എല്ലാ വശങ്ങളിലൂടെയും ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടെ തീ പടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈന് നേരെയും ആക്രമണം ഉണ്ടായി. ഇവിടേയും വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. യുക്രൈനെ തകര്‍ക്കാന്‍ സര്‍വ മേഖലകളിലും കടന്നാക്രമണം തുടരുകയാണ് റഷ്യ
അഞ്ച് ഉക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിവീവ്, ചേര്‍നിഹിവ്, സുമി എന്നിവയടക്കമുള്ള നഗരങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ മണിക്കൂറുകളില്‍ യുദ്ധത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെയുള്ള 23 ആണ് മരിച്ചത്. യുക്രൈന്‍ പൗരന്മാരായ അഞ്ചുപേരും യുക്രൈന്‍ പട്ടാളക്കാരായിരുന്ന 16പേരും ഒരു റഷ്യന്‍ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്
രാജ്യം സ്വതന്ത്രമാവുന്നത് വരെ പോരാടുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലെന്‍സ്‌കി. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളില്‍ കുട്ടികള്‍ ജനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ യുദ്ധത്തില്‍ (War) ശത്രുക്കള്‍ക്ക് സാധ്യതയില്ലെന്നും സെലെന്‍സ്‌കി പറഞ്ഞു.
അതേസമയം ബെല്‍ജിയം യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കും. യുക്രൈനിന് ആയുധങ്ങള്‍ വിതരണം ചെയ്യാമെന്ന് ജര്‍മ്മനിയും അറിയിച്ചിട്ടുണ്ട്. ജര്‍മ്മനിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന 400 റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ലോഞ്ചറുകള്‍ യുക്രൈനിന് അയക്കാന്‍ രാജ്യം നെതര്‍ലാന്‍ഡിന് അനുമതി നല്‍കി.
കീവില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കന്‍ വാഗ്ദാനം യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലെന്‍സ്‌കി നിരസിച്ചതായി റിപ്പോര്‍ട്ട്. ‘എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല’ എന്ന് സെലെന്‍സ്‌കി പ്രതികരിച്ചതായി അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.




