വൃത്തിയും ശുചിത്വവുമുള്ള പൊതുശുചിമുറി ആധുനിക സമൂഹത്തിന്റെ അനിവാര്യത: മന്ത്രി എം.വി ഗോവിന്ദന്‍മാസ്റ്റര്‍

തിരുവനന്തപുരം: വഴി യാത്രികര്‍ക്കായി ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമകേന്ദ്രങ്ങളൊരുക്കുന്ന ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയില്‍ 100 പൊതുശുചിമുറി സമുച്ചയങ്ങളും വഴിയോര വിശ്രമകേന്ദ്രങ്ങളും തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

വൃത്തിയും ശുചിത്വവും ആരോഗ്യകരവുമായ പൊതുശുചിമുറി സംവിധാനങ്ങള്‍ ആധുനിക സമൂഹത്തിന്റെ അനിവാര്യതയാണെന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തുന്ന വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും കേരളത്തിന്റെ വികസന മുന്നേറ്റത്തിന്റെ സുപ്രധാനമായ ചുവടുവയ്പ്പാണ് ടേക് എ ബ്രേക്ക് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ ഏത് സമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയില്‍ ആധുനിക സംവിധാനങ്ങളടങ്ങുന്ന ശുചിമുറി സമുച്ചയങ്ങളും കോഫി ഷോപ്പുകളോടു കൂടിയ ഉന്നതനിലവാരത്തിലുളള വിശ്രമ കേന്ദ്രങ്ങളുമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. എല്ലാ ടോയിലറ്റുകളിലും സാനിട്ടറി നാപ്കിന്‍ ഡിസ്ട്രോയര്‍, അജൈവമാലിന്യ സംഭരണ സംവിധാനങ്ങള്‍, അണുനാശിനികള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഒന്നാം ഘട്ടത്തില്‍ 100 ശുചിമുറി സമുച്ചയങ്ങള്‍ നാടിന് സമര്‍പ്പിച്ചു. 524 എണ്ണം ശുചിമുറി സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗതിയിലാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് നടത്തിപ്പ് ചുമതല. നവകേരളം കര്‍മ്മ പദ്ധതി കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി സൗരഭ് ജയിന്‍, ശുചിത്വമിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top