HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപക ശ്രമം നടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തിരിച്...
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപക ശ്രമം നടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തിരിച്ചടിയാകുന്നു. ഉദുമയില്‍ അഞ്ച് വോട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ച കുമാരിയുടെ കുടുംബം കോണ്‍ഗ്രസാണെന്ന് ട്വന്റിഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പെരിയ പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ കുമാരിയുടെ പേരില്‍ നാല് വോട്ടുകളാണ് കാണുന്നത്. കുമാരിക്ക് അഞ്ച് വോട്ടുകളുണ്ടെന്ന കാര്യം അറിഞ്ഞില്ലെന്ന് അവരുടെ കുടുംബം വ്യക്തമാക്കി. വോട്ട് ചേര്‍ക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും അവരുടെ കുടുംബം വ്യക്തമാക്കി.
ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു മുമ്പ് കാര്യങ്ങള്‍ ചോദിച്ചറിയണമെന്ന് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള വ്യാപക ശ്രമം നടക്കുമെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
ചെന്നിത്തല ആരോപിച്ചത് ഇങ്ങനെ, ‘വോട്ടര്‍ പട്ടികയില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേര് ചേര്‍ത്തിരിക്കുകയാണ്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇത് ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോട്ടോയിലും വിലാസത്തിലും ചെറിയ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുമുണ്ട്. കാസര്‍ക്കോട്ടെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ചുതവണ ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറല്‍ ഐഡി കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്.’
‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഡിഎഫ് പ്രവര്‍ത്തകര്‍ രാപ്പകല്‍ ഇല്ലാതെ കഠിനാദ്ധ്വാനം ചെയ്ത് ഈ തട്ടിപ്പ് കണ്ടു പിടിച്ചുകൊണ്ടിരിക്കുകയാണ്. കഴക്കൂട്ടം മണ്ഡലത്തില്‍ ഇതേ പോലുള്ള 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടര്‍മാരുടെ എണ്ണം. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായും സംഘടിതമായും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണ്.’
സംസ്ഥാനത്തെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിരിക്കുകയാണ്. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടർമാരെ…
Posted by Ramesh Chennithala on Wednesday, 17 March 2021
‘സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചനയോടെയാണ് കള്ളവോട്ടര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള ഈ പ്രക്രിയ നടന്നിരിക്കുന്നത്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഒരേ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരേ മണ്ഡലത്തില്‍ തന്നെ നിരവധി തവണ കള്ള വോട്ടര്‍മാരെ സൃഷ്ടിക്കാനാവില്ല. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിട്ടുള്ളതെന്ന് ന്യായമായും സംശയിക്കണം. ഈ അട്ടിമറിക്കുവേണ്ടി ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ടോ എന്നും സംശയിക്കണം.’ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം.