HIGHLIGHTS : മലപ്പുറം: രാജ്യസഭാ സ്ഥാനര്‍ത്ഥിത്വത്തെ ചൊല്ലി മുസ്ലിംലീഗില്‍ തര്‍ക്കം മൂര്‍ച്ഛിക്കവെ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖ വ്യവസായിയും മുസ്ലിം...
മലപ്പുറം: രാജ്യസഭാ സ്ഥാനര്‍ത്ഥിത്വത്തെ ചൊല്ലി മുസ്ലിംലീഗില്‍ തര്‍ക്കം മൂര്‍ച്ഛിക്കവെ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖ വ്യവസായിയും മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമായ പിവി അബ്ദുള്‍ വഹാബിനെതിരെ പാണക്കാട് ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് നേതാവുമായ മുനവ്വറലി ശിഹാബ് തങ്ങള്‍ പരസ്യമായി രംഗത്ത്. തന്റെ ഫേസ്‌ബുക്ക് വാളിലാണ് അതിവൈകാരികമായ് മുനവ്വറലി തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്.
തന്റെ വന്ദ്യപിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്തൊരു തീരുമാനം ഇനി ഉണ്ടാവില്ലെന്ന് പ്രാര്‍ത്ഥിക്കാമെന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്‌റ്റില്‍ നേരത്തെ വഹാബിന് സീറ്റ് നല്‍കിയത് തെറ്റായിരുന്നെന്നും പറയുന്നു.
സേവനപാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കേണ്ടതാണ് ഇത്തരം പദവികളെന്ന് പറഞ്ഞ മുനവ്വറലി തങ്ങള്‍ വഹാബിനെ മുതലാളി എന്നും വിളിക്കുന്നു. നേരത്തെ ഈ സ്ഥാനം മുതലാളിക്ക് നല്‍കിയതിന് പാര്‍ട്ടി വലിയ വിലകൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ഈ പോസ്‌റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു.
അന്ന് വഹാബിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം തന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ചിരുന്നെന്നും ആ തീരുമാനം വേണ്ടായിരുന്നുവെന്ന് അദേഹം പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ഇതോടെ രാജ്യസഭാ സീറ്റ് വിഷയത്തില്‍ മുസ്ലിംലീഗില്‍ കടുത്ത ആശയകുഴപ്പമാണ് ഉണ്ടായിട്ടുള്ളത്. നിലവിലെ സംസ്ഥാന പ്രസിഡന്റായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വഹാബിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ നീക്കത്തിനെതിരെ തങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെ വിമത ശബ്ദമുയര്‍ന്നത് പ്രവര്‍ത്തകരില്‍ പോലും അമ്പരപ്പുണ്ടാക്കയിട്ടുണ്ട്.
മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ രൂപം താഴെ
2015 ലെ മുസ്ലിം ലീഗിന്റെ രാജ്യ സഭാ സീറ്റുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സജീവമാണല്ലോ. പാർട്ടിയുടെ പാരമ്പര്യത്തിന് കോട്ടം തട്ടാത്ത രീതിയിലുള്ള ഒരു തീരുമാനം വരുമെന്ന് പ്രതീക്ഷിക്കുന്നു. സേവന പാരമ്പര്യവും അച്ചടക്കവും ഉള്ള പാർട്ടി നേതാക്കൾക്ക് കൊടുക്കേണ്ട ഒരു പദവിയാണെന്നതാണ് ലീഗ് പ്രവർത്തകരുടെ പൊതു വികാരം. മുൻപ് ഒരു മുതലാളിക്ക് ആ സ്ഥാനം നൽകിയപ്പോൾ പാർട്ടി വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പിതാവിനെ ഏറെ വിഷമിപ്പിച്ച ഒരു തീരുമാനം ആയിരുന്നു അത്. ഈ തീരുമാനം വേണ്ടായിരുന്നു എന്ന് പല പ്രാവശ്യം അദ്ധേഹം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ലീഗ് പ്രവർത്തകരുടെ ആവേശം കെടുത്തുന്ന തീരുമാനത്തിന്റെ തനിയാവർത്തനം ഇനി ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു. എന്റെ വന്ദ്യ പിതാവ് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ പൊരുത്തമില്ലാത്ത ഒരു തീരുമാനം ഇനി ഉണ്ടാവില്ല എന്ന് നമുക്ക് പ്രാർത്ഥിക്കാം.
സംഭവം വിവാദമയാതോടെ ഫേസ് ബുക്ക് പോസ്‌റ്റ് പിന്‍വലിച്ചിട്ടുണ്ട്