HIGHLIGHTS : ദോഹ: ഖത്തറിനെതിരെ ഉപരോധം തീര്‍ത്ത് രാജ്യത്തെ ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായ ആവശ്യം നടപ്പിലാക്കാതെ വന്നതി...
ദോഹ: ഖത്തറിനെതിരെ ഉപരോധം തീര്‍ത്ത് രാജ്യത്തെ ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത്. സാമ്പത്തികമായ ആവശ്യം നടപ്പിലാക്കാതെ വന്നതിനെ തുടര്‍ന്നാണ് രാജ്യത്തെ തകര്‍ക്കാന്‍ ശ്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ തകര്‍ക്കാനുള്ള കരുക്കള്‍ നീക്കിയത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജറഡ് കുഷ്‌നറാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയുമായി ഖത്തര്‍ അടുത്ത ബന്ധം പുലര്‍ത്തിയ അവസരത്തില്‍ തന്നെയാണ് രാജ്യത്തെ തകര്‍ക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ ശ്രമിച്ചതെന്നും പുറത്ത് വിട്ട വാര്‍ത്തകളില്‍ വ്യക്തമാക്കുന്നുണ്ട്.
കുഷ്‌നറുടെ റിയലെസ്‌റ്റേറ്റ് കമ്പനിയില്‍ കോടികള്‍ നിക്ഷേപിക്കണം എന്ന ആവശ്യവുമായി ഖത്തറിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ കമ്പനി ലാഭകരമല്ലെന്ന് മനസിലാക്കിയതോടെ ഖത്തര്‍ ധനമന്ത്രി ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇക്കാര്യത്തില്‍ 2017 ഏപ്രിലിലാണ് ഖത്തര്‍ ധനമന്ത്രി അലി ശെരീഫ് അല്‍ ഇമാദിയുമായി കുഷ്‌നറുടെ പിതാവ് ചാള്‍സ് ചര്‍ച്ച നടത്തിയ്ത. എന്നാല്‍ ചര്‍ച്ച അരമണിക്കൂര്‍ നീണ്ടു നിന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത ദിവസം ഇതെ വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ മന്ത്രിയെത്തിയില്ല മറിച്ച് പ്രതിനിധി മാത്രമാണ് എത്തിയത്. ചര്‍ച്ച പരാജയമായതോടെ കുഷ്‌നര്‍ പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് കുഷ്‌നര്‍ സൗദിയിലെത്തിയതായും റിപ്പോറിട്ടില്‍ പറയുന്നു. ചര്‍ച്ച പരാജയപ്പെട്ട് ഒരുമാസത്തിന് ശേഷമാണ് അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ പ്രതിരോധം ശക്തമാക്കിയത്. ഈ അവസരത്തില്‍ ഇവര്‍ക്ക് പിന്‍തുണയുമായി കുഷ്‌നര്‍ രംഗത്തെത്തുകയായിരുന്നു.
ആദ്യം ട്രംപ് ഖത്തറിനെതിരെ ഉപരോധം സൃഷ്ടിച്ച രാജ്യങ്ങള്‍ക്ക് ട്വിറ്ററിലൂടെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഖത്തറിനെതിരെ കുഷ്‌നര്‍ നടത്തിയ കാര്യങ്ങളെ കുറിച്ച് രാജ്യത്തിന് തെളിവുകള്‍ ലഭിച്ചിരുന്നു. തെളിവുകള്‍ ഖത്തര്‍ അമേരിക്കയ്ക്ക് കൈമാറിയിരുന്നു. അതെസമയം അന്താരാഷ്ട്രമാധ്യമങ്ങള്‍ പുറത്തുവിട്ട ഈ വാര്‍ത്തയോട് ഖത്തറും അമേരിക്കയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ച് മുതലാണ് ഖത്തര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് സൗദിയും, യുഎഇയും, ബഹ്‌റൈനും രാജ്യത്തിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.