ഖത്തറില്‍ ഫ്രെഷ് ചിക്കന് വീണ്ടും ലഭ്യതക്കുറവ്

892c4ad3-26c8-4f0d-b960-9a5a25aaa0aaദോഹ: ഖത്തറില്‍ ഫ്രെഷ് ചിക്കന് വീണ്ടും ലഭ്യതക്കുറവ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളില്‍ ഫ്രഷ് ചിക്കനുകള്‍ കാണാനാവുന്നില്ലെന്നാണ് താമസക്കാര്‍ പരാതിപ്പെടുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി ഫ്രഷ് ചിക്കന്‍ ചരക്കെത്തിയിട്ടില്ലെന്നാണ് കെയര്‍ഫോര്‍, ലുലു, ഫാമിലി ഫുഡ്‌സെന്റര്‍ തുടങ്ങി നിരവധി സൂപ്പര്‍- ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരം. മാത്രമല്ല, നിലവില്‍ സ്റ്റോക്കുള്ള ചിക്കന്‍ വളരെ വേഗത്തില്‍ വിറ്റുപോവുകയുമാണ്.
ഫ്രഷ്, ഫ്രോസണ്‍ ചിക്കന്‍ ഉള്‍പ്പെടെ ഖത്തറില്‍ വില്‍പ്പന നടക്കുന്ന കോഴി ഇറച്ചിയില്‍ ഭൂരിപക്ഷവും ഇറക്കുമതി ചെയ്യുന്നതാണ്. മാത്രമല്ല, ആവശ്യത്തിന് അനുസരിച്ചുള്ള ചരക്ക് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുമില്ല.
രാജ്യത്തേക്ക് കോഴിയിറച്ചിയുടെ വരവ് കുറഞ്ഞതിന് കാരണമെന്താണെന്ന് മനസ്സിലായിട്ടില്ലെന്നാണ് വില്‍പ്പനക്കാരില്‍ ചിലര്‍ പറയുന്നത്. പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ഇതിനു പിന്നിലുണ്ടോയെന്നും വില്‍പ്പനക്കാര്‍ സംശയിക്കുന്നുണ്ട്.
കോഴിയിറച്ചിയുടെ ലഭ്യതക്കുറവ് ഖത്തറില്‍ ആദ്യമായല്ല അനുഭവപ്പെടുന്നത്. രണ്ടു വര്‍ഷം മുമ്പ് സഊദി അറേബ്യയില്‍ നിന്നുള്ള കോഴി വരവ് നിര്‍ത്തിയതിനെ തുടര്‍ന്നും ഇറച്ചിക്ക് ക്ഷാമം നേരിട്ടിരുന്നു. വില നിലനിര്‍ത്താനും സഊദിയിലെ കമ്പോളങ്ങളില്‍ സാധനം ലഭ്യമാക്കാനുമായിരുന്നു സഊദി അറേബ്യ കോഴിയിറച്ചി കയറ്റുമതി നിര്‍ത്തലാക്കിയത്. സഊദിയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ബള്‍ഗേറിയയില്‍ നിന്നുമാണ് ഇറക്കുമതി നടത്തിയത്.
രാജ്യത്തിന് ആവശ്യമായ ഇറച്ചിയുത്പാദനം ഖത്തറില്‍ തന്നെ നടത്താന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നു. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ഇറച്ചിയുത്പാദന കേന്ദ്രത്തിന് നിലവില്‍ 750 മില്ല്യന്‍ റിയാല്‍ നിക്ഷേപിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷത്തോടെ പദ്ധതി ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top