പി എസ് സി ബിരുദതല പരീക്ഷ: മലയാളത്തിലും ചോദ്യങ്ങള്‍ ; കന്നട, തമിഴ് ഭാഷയിലും ചോദ്യം

തിരുവനന്തപുരം: പി എസ് സി സെപ്തംബറില്‍ നടത്തുന്ന ബിരുദതല പ്രാഥമിക പരീക്ഷയ്ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കും. ഇതുവരെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു ചോദ്യങ്ങള്‍. ഇംഗ്ലീഷ് ചോദ്യത്തിനൊപ്പം അതിന്റെ മലയാള തര്‍ജമയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി കന്നട, തമിഴ് ചോദ്യങ്ങളും നല്‍കും. ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ പരീക്ഷാഭവന് പിഎസ്സി നിര്‍ദേശം നല്‍കി. നിലവില്‍ പ്ലസ്ടുവരെ യോഗ്യതയുള്ള പരീക്ഷകള്‍ക്കാണ് മലയാളം, കന്നഡ, തമിഴ് ഭാഷയില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. ഒരേ ചോദ്യപേപ്പറില്‍തന്നെ ഇംഗ്ലീഷും മലയാളവുമുണ്ടാകും. ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷും കന്നഡയും ഇംഗ്ലീഷും തമിഴും ചോദ്യപേപ്പര്‍ വിതരണംചെയ്യും. പത്ത് മാര്‍ക്കിനുള്ള ഭാഷാ ചോദ്യങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. അവ പ്രത്യേകമായുണ്ടാകും.

ബിരുദം യോഗ്യതയായുള്ള പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം പി എസ് സി-ക്ക് മുമ്പില്‍ സമരം നടത്തിയിരുന്നു. അനുകൂല തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിരുന്നതാണിപ്പോള്‍ യാഥാര്‍ഥ്യമാക്കുന്നത്.

43 തസ്തിക ഒറ്റ പരീക്ഷ; 29 ലക്ഷത്തിലധികം പേര്‍ എഴുതും

സെക്രട്ടറിയറ്റ്, പി എസ് സി അസിസ്റ്റന്റ് ഉള്‍പ്പെടെ ബിരുദം യോഗ്യതയായ 43 തസ്തികയിലേക്ക് സെപ്തംബറില്‍ പിഎസ്സി ഒറ്റ പരീക്ഷ നടത്തും. 29 ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതും. മെയ് 23ന് നടത്താനിരുന്ന പരീക്ഷ കോവിഡ് അടച്ചിടല്‍ മൂലം മാറ്റുകയായിരുന്നു. പിന്നീട് സെക്രട്ടറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ ഏതാനും തസ്തികകൂടി ഇതില്‍ ഉള്‍പ്പെടുത്തി. പരീക്ഷ രണ്ട് ഘട്ടമായി നടത്തണോ എന്നത് പി എസ് സി-യുടെ ആലോചനയിലുണ്ട്. ഏഴ് മുതല്‍ പത്ത് വരെയും പ്ലസ്ടുവും യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികയിലേക്കുള്ള ഒറ്റ പരീക്ഷ നേരത്തെ പി എസ് സി നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top